ഇന്ത്യൻ സേനയുടെ പ്രതിരോധ ശേഷിയിൽ വിപ്ലവകരമായ മാറ്റം കുറിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ 2007-ൽ കരസേനയുടെ ഭാഗമാക്കിയതിനെക്കുറിച്ചുള്ള നിർണായക ഓർമ്മകൾ പങ്കുവെച്ച് മുൻ കരസേനാ മേധാവി ജനറൽ ജെ ജെ സിങ്. പരീക്ഷണ ഘട്ടത്തിൽ തന്നെ ഈ മിസൈലിന് പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യതയുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ ബ്രഹ്മോസ് മിസൈലിന് ആഗോളതലത്തിൽ ലഭിക്കുന്ന വൻ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ്, വിജയകരമായ പരീക്ഷണങ്ങൾക്കും അതിന്റെ കൃത്യത വിലയിരുത്തിയതിനും ശേഷം മിസൈൽ സേനയുടെ ഭാഗമാക്കിയ ചരിത്രം അദ്ദേഹം അനുസ്മരിച്ചത്. മുൻപ് ഡിആർഡിഒ മേധാവിയായിരുന്ന അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാം ആണ് മിസൈൽ കരസേന ഔദ്യോഗികമായി സ്വീകരിച്ചതിന്റെ പ്രതീകമായി ബ്രഹ്മോസിന്റെ ഒരു മാതൃക തനിക്ക് കൈമാറിയതെന്ന് ജെ ജെ സിങ് ഓർമ്മിച്ചു. പൊഖ്റാൻ ശ്രേണിയിൽ നടന്ന പരീക്ഷണങ്ങൾക്ക് താൻ നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നുവെന്നും മിസൈലിന്റെ കൃത്യത കണ്ട ബോധ്യപ്പെട്ടതിന് ശേഷമാണ് കരസേനയിലേക്ക് ഇതിന് അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യൻ കരസേനയ്ക്ക് കൈമാറാൻ തുടങ്ങിയതിന്റെ പ്രതീകമായി രാഷ്ട്രപതി കലാം ബ്രഹ്മോസ് മാതൃക ജനറൽ ജെ ജെ സിങ്ങിന് കൈമാറിയതായി 2007 ജൂൺ 21-ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. കരസേനയ്ക്കായി ബ്രഹ്മോസിന്റെ മൂന്ന് റെജിമെന്റുകൾ രൂപീകരിക്കാനാണ് അന്ന് സർക്കാർ അനുമതി നൽകിയത്. ഈ ലോകോത്തര ഉൽപ്പന്നത്തെ നമ്മൾ ആഗോള വിപണിയിൽ ശക്തമായി വിപണനം ചെയ്യണമെന്നും ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ രംഗത്ത് ബ്രഹ്മോസ് വിപണിയിലെ മുൻഗാമിയാകുമെന്നും ചടങ്ങിൽ ഡോ. അബ്ദുൾ കലാം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കപ്പൽ വിരുദ്ധ ബ്രഹ്മോസ് മിസൈൽ 2005-ൽ തന്നെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കിയിരുന്നുവെങ്കിലും, അത് കരസേനയ്ക്കായി പരിഷ്കരിച്ചെടുക്കുക എന്നത് ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സാധാരണ ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഇടയിൽ നിൽക്കുന്ന ശത്രുവിന്റെ പ്രത്യേക കെട്ടിടങ്ങളോ താവളങ്ങളോ തിരിച്ചറിഞ്ഞ് ആക്രമിക്കാനും ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനും കഴിയുന്ന ഒരു മിസൈലായിരുന്നു കരസേനയ്ക്ക് ആവശ്യമായിരുന്നത്.
കരസേന മുന്നോട്ടുവെച്ച കടുത്ത ഗുണനിലവാര മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി നിരവധി കഠിനമായ ഉപയോക്തൃ പരീക്ഷണങ്ങളാണ് അന്ന് നടത്തിയത്. ഔദ്യോഗികമായി സേനയുടെ ഭാഗമാക്കുന്നതിന് തൊട്ടുമുൻപ് നടന്ന അവസാന ഘട്ട പരീക്ഷണങ്ങളിലും ഭൂപ്രകൃതിയോട് ചേർന്നു പറന്ന് ലക്ഷ്യസ്ഥാനത്തെ അതീവ കൃത്യതയോടെ സർജിക്കൽ സ്ട്രൈക്കിലൂടെ തകർക്കാൻ ബ്രഹ്മോസിന് കഴിയുമെന്ന് തെളിഞ്ഞു. 2007-ൽ ബ്രഹ്മോസ് എത്തിയതോടെ ഇന്ത്യൻ അതിർത്തികളിലെ പ്രതിരോധ സമവാക്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞു. ബ്രഹ്മോസ് എത്തുന്നതിന് മുൻപ് ശത്രുപാളയത്തിലേക്ക് ആഴത്തിൽ ആക്രമണം നടത്താൻ ഇന്ത്യൻ കരസേന പ്രധാനമായും ആശ്രയിച്ചിരുന്നത് യുദ്ധവിമാനങ്ങളെയും വെറും 75 കിലോമീറ്റർ മാത്രം പരിധിയുണ്ടായിരുന്ന ഹെവി റോക്കറ്റ് ആർട്ടിലറികളെയുമായിരുന്നു. എന്നാൽ ബ്രഹ്മോസിന്റെ വരവോടെ കരസേനയുടെ ആക്രമണ പരിധി ഒറ്റയടിക്ക് 290 കിലോമീറ്ററായി ഉയർന്നു. ഇതോടെ വിക്ഷേപണ ഉത്തരവ് ലഭിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ശത്രുവിന്റെ കമാൻഡ് കൺട്രോൾ സെന്ററുകളും വ്യോമ പ്രതിരോധ റഡാറുകളും മുന്നണിയിലെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും തകർത്തെറിയാനുള്ള ശേഷി ഇന്ത്യൻ സൈനിക കമാൻഡർമാർക്ക് കൈവന്നു.










