സാമ്പത്തിക ഭദ്രതയിലും പുതിയ ആഗോള വ്യാപാര സഖ്യങ്ങളിലും വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയുമായി ധൃതിപിടിച്ചുള്ള താൽക്കാലിക വ്യാപാരക്കരാറിൽ ഒപ്പുവെക്കേണ്ടതില്ലെന്ന് ഭാരതം തീരുമാനിച്ചു. ഇന്ത്യക്ക് കൂടുതൽ അനുകൂലമായ നിബന്ധനകൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ കാത്തിരിപ്പ്. യുഎസ് നികുതിയിളവുകൾ സംബന്ധിച്ചും ഭാവിയിൽ ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുള്ള പുതിയ നികുതികൾക്ക് എതിരായും ന്യൂഡൽഹി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ വാഷിങ്ടൺ തയ്യാറാകാത്തതിനെ തുടർന്നാണ് ചർച്ചകൾ തടസ്സപ്പെട്ടത്. കാർഷിക മേഖല പോലുള്ള അതീവ തന്ത്രപ്രധാനമായ മേഖലകളിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇന്ത്യ തയ്യാറല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ പരിമിതമായ രീതിയിലെങ്കിലും ഒരു താൽക്കാലിക കരാർ ഒപ്പിടാൻ സാധിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ചൈന ഉൾപ്പെടെയുള്ള വിപണിയിലെ മറ്റ് എതിരാളികളെ അപേക്ഷിച്ച് ഇന്ത്യക്ക് നികുതി മുൻഗണന നൽകണമെന്ന ആവശ്യത്തിലും, കരാറിന് ശേഷം യുഎസ് പുതിയ നികുതികൾ ചുമത്തില്ലെന്ന ഉറപ്പിലും സമവായത്തിലെത്താൻ അമേരിക്കയ്ക്ക് സാധിച്ചില്ലെന്ന് ചർച്ചകളെക്കുറിച്ച് അറിവുള്ള ഭാരത സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യക്ക് അനുകൂലമല്ലാത്ത ഒരു കരാറിലേക്ക് ധൃതിപിടിച്ച് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാർഷിക മേഖല പോലുള്ള ലക്ഷ്മണരേഖകൾ മറികടന്നുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം അവസാനം നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ നികുതികൾക്ക് മുന്നോടിയായി തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയിൽ നിന്ന് വേഗത്തിലുള്ള വ്യാപാര ഇളവുകൾ നേടിയെടുക്കാനാണ് വാഷിങ്ടൺ ശ്രമിച്ചത്. എന്നാൽ ജാമിസൺ ഗ്രീറുമായുള്ള ചർച്ചയ്ക്ക് തൊട്ടുപിന്നാലെ, കൃത്യമായ വ്യാപാര നേട്ടങ്ങൾ ഉറപ്പുനൽകാതെ യുഎസ് കരാർ നടപ്പിലാക്കില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയത് കടുത്ത നികുതി ഭീഷണികൾക്കിടയിലും ഭാരതം സ്വീകരിച്ച ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ്. നിലവിൽ ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം യുഎസ് നികുതിയാണുള്ളത്. എന്നാൽ അമിത വ്യവസായ ഉൽപ്പാദന ശേഷി ആരോപിച്ചുകൊണ്ട് ഈ മാസം അവസാനം ട്രംപ് ഭരണകൂടം നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയേക്കും. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് മേൽ 12.5 ശതമാനം വരെ പുതിയ നികുതി ചുമത്താൻ വാഷിങ്ടൺ ഇതിനോടകം നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ അമിത ഉൽപ്പാദന ശേഷി സംബന്ധിച്ച യുഎസ് ആരോപണങ്ങൾ ന്യൂഡൽഹി പൂർണ്ണമായും നിഷേധിച്ചു.
അതേസമയം, വർദ്ധിച്ചുവരുന്ന കയറ്റുമതിയും മറ്റ് വിദേശ രാജ്യങ്ങളുമായും സാമ്പത്തിക കൂട്ടായ്മകളുമായും ഒപ്പിട്ട പുതിയ വ്യാപാരക്കരാറുകളും ഇന്ത്യയുടെ ആഗോള നിലപാട് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇറാനിലെ യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന കയറ്റുമതിയുടെ കരുത്തിൽ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ആകെ ഉൽപ്പന്ന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുകയും മാർച്ചിലെ 2.62 ബില്യൺ ഡോളറിൽ നിന്ന് മെയ് മാസത്തിൽ 5.3 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. വ്യാപാരികൾ മറ്റ് ബദൽ കപ്പൽ ഗതാഗത മാർഗ്ഗങ്ങൾ സ്വീകരിച്ചതാണ് ഇതിന് സഹായിച്ചത്. ഇതേസമയം ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 17.29 ബില്യൺ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ഈ മാസം പ്രാബല്യത്തിൽ വരാനിരിക്കുന്ന യുകെ യുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറും അടുത്ത വർഷം ആദ്യത്തോടെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന യൂറോപ്യൻ യൂണിയനുമായുള്ള കരാറും വഴി മറ്റ് വികസിത വിപണികളിലേക്കുള്ള പ്രവേശനവും ഇന്ത്യ വിപുലമാക്കുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ ചില വ്യാപാര നടപടികൾക്ക് നിയമപരമോ രാഷ്ട്രീയമോ ആയ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാമെന്ന കണക്കുകൂട്ടലും ഭാരതത്തിനുണ്ട്.








