അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയമായ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ട് സൂപ്പർ ഓവറുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ ഭാഗ്യം ദക്ഷിണാഫ്രിക്കയെ തുണയ്ക്കുകയായിരുന്നു. ഒരുപക്ഷെ ടി 20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആവേശ പോരാട്ടമായിരുന്നു ഇന്ന് നടന്ന ഈ മത്സരം എന്ന് നമുക്ക് പറയാൻ സാധിക്കുന്നത്
നിശ്ചിത സമയത്തും ആദ്യ സൂപ്പർ ഓവറിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും ഒടുവിൽ രണ്ടാം സൂപ്പർ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുർബാസ് തകർത്തടിച്ചു. 42 പന്തിൽ 84 റൺസ് നേടിയ ഗുർബാസ് ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. എന്നാൽ ഗുർബാസ് പുറത്തായതോടെ അഫ്ഗാൻ ബാറ്റിംഗ് നിര പതറി. ഒടുവിൽ റാഷിദ് ഖാന്റെയും നൂർ അഹമ്മദിന്റെയും പോരാട്ടവീര്യം മത്സരം സമനിലയിൽ (ടൈ) എത്തിച്ചു.
ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന രണ്ട് പന്തിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, ട്രിസ്റ്റൻ സ്റ്റബ്സ് അവസാന പന്തിൽ സിക്സർ പറത്തി കളി വീണ്ടും ടൈ ആക്കി. ഇതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. രണ്ടാം സൂപ്പർ ഓവറിൽ ഡേവിഡ് മില്ലറും സ്റ്റബ്സും ചേർന്ന് അസ്മത്തുള്ള ഒമർസായിയെ നിലംപരിശാക്കി. മില്ലർ ആഞ്ഞടിച്ചതോടെ ആ ഓവറിൽ 23 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.
24 റൺസ് പിന്തുടർന്ന അഫ്ഗാന് വേണ്ടി ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി അവിശ്വസനീയമായ പ്രതീക്ഷ നൽകി. അവസാന പന്തിൽ 6 റൺസ് വേണമെന്നിരിക്കെ കേശവ് മഹാരാജിനെ സിക്സറടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്ക നാടകീയ വിജയം ഉറപ്പിച്ചു.













Discussion about this post