അമേരിക്കയിലെ ടെക്സാസിലുള്ള പ്ലാനോ സിറ്റി കൗൺസിൽ യോഗത്തിൽ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്യമായി പരിഹസിച്ച് അമേരിക്കൻ കോമഡിയനും യൂട്യൂബറുമായ അലക്സ് സ്റ്റെയിൻ. മഞ്ഞ കുർത്തയും ഷോർട്സും ധരിച്ച്, നെറ്റിയിൽ തിലകക്കുറി ചാർത്തി ‘ഇന്ത്യൻ ബാലൻ’ എന്ന വ്യാജേനയാണ് സ്റ്റെയിൻ യോഗത്തിനെത്തിയത്. ഹൈന്ദവ ആചാരങ്ങളെയും ഗോമാതാവിനെയും അങ്ങേയറ്റം മോശമായ രീതിയിൽ പരിഹസിച്ച സ്റ്റെയിന്റെ നടപടിയിൽ പ്രതിഷേധിച്ച് യോഗത്തിലുണ്ടായിരുന്ന ഇന്ത്യൻ വംശജർ കൂട്ടത്തോടെ ഇറങ്ങിപ്പോയി.
ഭാരതീയ സംസ്കാരത്തിൽ പവിത്രമായി കരുതുന്ന ഗോമാതാവിനെയും ഗോമൂത്രത്തെയും ചാണകത്തെയുമെല്ലാം സ്റ്റെയിൻ പരിഹസിച്ചു. “ഞാൻ പശുവിനെ ആരാധിക്കുന്നു, പശു സാധാരണ മൃഗമല്ല, അത് ദൈവമാണ്. ഗോമൂത്രം ഔഷധമാണ്,” എന്നിങ്ങനെ അത്യന്തം പരിഹാസരൂപേണയായിരുന്നു സ്റ്റെയിന്റെ വാക്കുകൾ. തന്നെ അയൽപക്കത്തുള്ള മുസ്ലിം ബ്രദർഹുഡ് വേട്ടയാടുന്നുവെന്നും തന്റെ വീട്ടുവാതിൽക്കൽ വന്ന് പശുവിന്റെ മൂത്രം കുടിക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നുവെന്നും ഇയാൾ പറഞ്ഞു. പ്ലാനോയിൽ മതസ്വാതന്ത്ര്യം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ച സ്റ്റെയിൻ, തന്റെ പ്രകടനം ഒരു പരിഹാസ നാടകമായാണ് അവതരിപ്പിച്ചത്.
അടുത്തിടെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ (FBI) ഡയറക്ടറായി നിയമിച്ച ഇന്ത്യൻ വംശജൻ കാശ്യപ് പട്ടേലിനെയും (Kash Patel) സ്റ്റെയിൻ വെറുതെ വിട്ടില്ല. പട്ടേലിന്റെ നിയമനത്തിൽ ഇന്ത്യൻ സമൂഹം അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഇയാൾ, പട്ടേലിന്റെ വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ചും പരിഹാസങ്ങൾ തൊടുത്തുവിട്ടു. “അദ്ദേഹം എപ്സ്റ്റീൻ ഇരകളെ സംരക്ഷിക്കുന്നുണ്ടാകാം, എങ്കിലും ഒരു ഇന്ത്യക്കാരൻ ആ പദവിയിൽ ഉണ്ടല്ലോ എന്നതാണ് നമ്മുടെ സമാധാനം,” എന്ന് സ്റ്റെയിൻ പരിഹസിച്ചു. അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെയും പ്രവാസി സമൂഹം കാണുന്നത്.









Discussion about this post