ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) തൊട്ടടുത്ത് വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യത്തെ ഹൈവേ റൺവേ പ്രവർത്തനസജ്ജമാക്കി ഇന്ത്യ. അസമിലെ ദിബ്രുഗഡ് ജില്ലയിലെ മോറാനിൽ നിർമ്മിച്ച 4.2 കിലോമീറ്റർ നീളമുള്ള എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) ഈ വരുന്ന ശനിയാഴ്ച (ഫെബ്രുവരി 14) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വിമാനം ദേശീയപാതയിൽ നേരിട്ട് ഇറങ്ങുമെന്നത് ചരിത്രപരമായ നിമിഷമായിരിക്കും. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ വ്യോമസേനയ്ക്ക് ഈ തന്ത്രപ്രധാനമായ പാത വൻ കരുത്ത് നൽകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വായുസേനയുടെ കരുത്ത് വിളിച്ചോതുന്ന ബൃഹത്തായ എയർഷോയും മോറാനിൽ സംഘടിപ്പിച്ചിട്ടുണ്ട്. റഫാൽ, സുഖോയി-30 എംകെഐ, തേജസ് തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളും സി-17 ഗ്ലോബ് മാസ്റ്റർ പോലുള്ള പടുകൂറ്റൻ ചരക്ക് വിമാനങ്ങളും ഉൾപ്പെടെ 16 വിമാനങ്ങൾ ആകാശവിസ്മയം തീർക്കും. ഇതിൽ പല വിമാനങ്ങളും ദേശീയപാതയിലെ ഈ റൺവേയിൽ ലാൻഡ് ചെയ്യുകയും ടേക്ക് ഓഫ് നടത്തുകയും ചെയ്യും. ചൈനീസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചബുവ എയർഫോഴ്സ് സ്റ്റേഷന് തൊട്ടടുത്തായി നിർമ്മിച്ച ഈ സംവിധാനം യുദ്ധകാല സാഹചര്യങ്ങളിൽ വ്യോമസേനയ്ക്ക് വലിയ ആശ്വാസമാകും.
ദിബ്രുഗഡ്-മോറാൻ ദേശീയപാതയുടെ ഭാഗമായ ഈ പ്രദേശം ചൈനീസ് അതിർത്തിയിൽ നിന്ന് ഏതാനും നൂറു കിലോമീറ്ററുകൾ മാത്രം അകലെയാണ്. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ സൈനിക വിന്യാസം വേഗത്തിലാക്കാനും അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങളും സൈനികരെയും അതിർത്തിയിൽ എത്തിക്കാനും ഈ ഹൈവേ റൺവേ സഹായിക്കും. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും സമാനമായ സംവിധാനങ്ങൾക്ക് ശേഷം വടക്കുകിഴക്കൻ ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം യാഥാർത്ഥ്യമാകുന്നത്. സമാധാനകാലത്ത് സാധാരണ വാഹനങ്ങൾ ഓടുന്ന ഈ റോഡ്, യുദ്ധകാലത്ത് നിമിഷങ്ങൾക്കുള്ളിൽ യുദ്ധവിമാനങ്ങളുടെ താവളമായി മാറും.
പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ചബുവ എയർബേസിലെത്തുകയും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മോറാൻ ഹൈവേയിൽ ലാൻഡ് ചെയ്യുകയും ചെയ്യും. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ഗുവാഹത്തിയിലേക്ക് തിരിക്കും. അവിടെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഐഐഎം ഗുവാഹത്തിയുടെ താൽക്കാലിക ക്യാമ്പസ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കും തുടക്കം കുറിക്കും.










Discussion about this post