അയൽരാജ്യമായ ബംഗ്ലാദേശിൽ വൻ രാഷ്ട്രീയ അഴിച്ചുപണി. വെള്ളിയാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി (BNP) വൻ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.
ഒരുകാലത്ത് ‘ഹവാ ഭവൻ’ കേന്ദ്രീകരിച്ച് ഭാരതവിരുദ്ധ ഗൂഢാലോചനകൾ നടത്തിയിരുന്ന വ്യക്തി എന്ന നിലയിൽ ‘ഡാർക്ക് പ്രിൻസ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരിഖ് റഹ്മാന്റെ രണ്ടാം വരവ് തികച്ചും വ്യത്യസ്തമാണ്. “ദില്ലിയുമല്ല, പിണ്ടിയുമല്ല (റാവൽപിണ്ടി), ബംഗ്ലാദേശാണ് പ്രധാനം” എന്ന ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്‌ലാമിയെക്കാൾ ലിബറൽ ആയ ബിഎൻപി അധികാരത്തിൽ വരുന്നത് ഭാരതത്തിന് തന്ത്രപ്രധാനമായി ഗുണകരമാകുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ (X) താരിഖിനെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ 8 ശതമാനം വരുന്ന ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ താരിഖ് റഹ്മാൻ കർശന നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരതം. “മതം വ്യക്തിപരമാണ്, എന്നാൽ രാജ്യം എല്ലാവരുടേതുമാണ്” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആശ്വാസം പകരുന്നതാണ്. അയൽരാജ്യം എന്ന നിലയിൽ ഭാരതത്തിന്റെ പ്രാധാന്യം താരിഖ് തിരിച്ചറിയുന്നുണ്ട്. വ്യാപാരം, വൈദ്യുതി, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നാണ് സൂചന.












Discussion about this post