ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ നീക്കിയതിലെ കടുത്ത അമർഷവും വേദനയും പരസ്യമാക്കി നടൻ പ്രേംകുമാർ. സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്ത സർക്കാർ, സദുദ്ദേശപരമായ അഭിപ്രായം പറഞ്ഞ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കിയത് നീതിനിഷേധമാണെന്ന് പ്രേംകുമാർ ആരോപിച്ചു. സച്ചിദാനന്ദന് തനിക്കില്ലാത്ത എന്തോ ‘അത്ഭുതസിദ്ധി’ ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ആ കസേരയിൽ തുടരുന്നതെന്നും പ്രേംകുമാർ പരിഹസിച്ചു.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കെ, സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസമാണ് തന്നെ സ്ഥാനത്തുനിന്നും നീക്കിയതെന്ന് പ്രേംകുമാർ പറഞ്ഞു. “എന്താണ് സംഭവിച്ചതെന്ന് എനിക്ക് യാതൊരു അറിവുമില്ല. ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഈ വിവരം അറിഞ്ഞത്. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അതിന്റെ പേരിലാണ് എന്നെ മാറ്റിയതെങ്കിൽ അത് വലിയ വിവേചനമാണ്. സച്ചിദാനന്ദൻ മാഷ് സർക്കാരിനെതിരെ ഇതിലും വലിയ പ്രതികരണങ്ങൾ നടത്തിയിട്ടും അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. എനിക്കില്ലാത്ത എന്ത് സിദ്ധിയാണ് അദ്ദേഹത്തിനുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനത്തുനിന്നും നീക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ മര്യാദ പോലും സാംസ്കാരിക വകുപ്പ് കാണിച്ചില്ലെന്നും പ്രേംകുമാർ തുറന്നടിച്ചു. “വീട്ടിൽ ജോലിക്കുവരുന്ന ഒരാളെ മാറ്റുമ്പോൾ പോലും തലേദിവസം മാന്യമായി വിവരം അറിയിക്കാറുണ്ട്. കൂലി ബാക്കിയുണ്ടെങ്കിൽ നൽകുകയും സാധനങ്ങൾ ഉണ്ടെങ്കിൽ എടുക്കാൻ പറയുകയും ചെയ്യും. ആ സാമാന്യ മര്യാദ പോലും എന്റെ കാര്യത്തിൽ ഉണ്ടായില്ല. സഹപ്രവർത്തകരോട് നന്ദി പറയാൻ പോലും എനിക്ക് അവസരം നൽകിയില്ല. പിന്നീട് നടന്ന സാംസ്കാരിക സംഗമത്തിലേക്ക് പോലും തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല,” പ്രേംകുമാർ വേദനയോടെ പറഞ്ഞു.













Discussion about this post