പാലക്കാട് മണ്ണാർക്കാട് നഗരസഭയുടെ വിജയോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ്, മുഖ്യാതിഥിയായെത്തിയ മുൻ മന്ത്രി കെ.ടി ജലീൽ എംഎൽഎ കുട്ടികളെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്. മികച്ച വിജയം സ്വന്തമാക്കി സർട്ടിഫിക്കറ്റും ഉപഹാരവും വാങ്ങാൻ അഭിമാനത്തോടെ സ്റ്റേജിലേക്ക് കയറിയ കുട്ടികളോട് വേദിയിൽ വെച്ച് സ്വന്തം വിലാസം എഴുതാൻ ആവശ്യപ്പെടുകയും, അക്ഷരത്തെറ്റുകൾ വരുത്തിയ കുട്ടികളെ മൈക്കിലൂടെ പരസ്യമായി ശാസിക്കുകയുമായിരുന്നു.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്യവേയാണ് വിവാദ സംഭവം ഉണ്ടായത്. വേദിയിലേക്ക് വന്ന വിദ്യാർത്ഥികളെ വിളിച്ച് വരുത്തി ജലീൽ പേപ്പറും പേനയും നൽകി എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. കൂട്ടത്തിൽ ചില കുട്ടികൾക്ക് അക്ഷരത്തെറ്റുകൾ സംഭവിച്ചതോടെ “തനിക്ക് സ്വന്തം അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ” എന്ന രീതിയിൽ കടുത്ത ഭാഷയിൽ എംഎൽഎ സംസാരിക്കുകയായിരുന്നു. കഠിനാധ്വാനം ചെയ്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങി രക്ഷിതാക്കളോടൊപ്പം സന്തോഷത്തോടെ അനുമോദനം ഏറ്റുവാങ്ങാനെത്തിയ കുട്ടികളെയും അവരുടെ കുടുംബത്തെയും വൻ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അപമാനിച്ച നടപടിക്കെതിരെ ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ നിന്നും കടുത്ത പ്രതിഷേധമാണുയർന്നത്.
പഠന നിലവാരത്തെക്കുറിച്ച് പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ജലീലിന്റെ രീതി തികച്ചും തെറ്റായപ്പോയി എന്നാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശനം. കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ് ജനപ്രതിനിധി പെരുമാറിയതെന്നും, തെറ്റുകൾ തിരുത്തേണ്ടത് ഇങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ട വേദിയിൽ വെച്ച് അവരെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയ മുൻ മന്ത്രിക്കെതിരെ രാഷ്ട്രീയ വത്യാസമന്യേ വലിയ രീതിയിലുള്ള ജനരോഷമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.












