“എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ… ഒരു കരണത്ത് അടി കിട്ടിയാൽ മറുകരണം കൂടി കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയൊന്നുമല്ല! എനിക്കെതിരെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും എഴുതിക്കോളൂ…”പാലക്കാട് അഡീഷണൽ സെഷൻസ് കോടതി മുറിയിൽ ആ വാക്കുകൾ വീണപ്പോൾ അവിടെക്കൂടിയവർ ഒന്നു ഞെട്ടി. ചോര മരവിക്കുന്ന ഇരട്ടക്കൊലപാതക കുറ്റം തെളിഞ്ഞിട്ടും, പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾക്ക് മുന്നിൽ പിടിക്കപ്പെട്ടിട്ടും ആ മനുഷ്യന്റെ മുഖത്ത് ഭയത്തിന്റെ ഒരൊറ്റ വര പോലും വീണില്ല. വന്യമായ ആ അട്ടഹാസത്തോടെ കോടതിയെ വെല്ലുവിളിച്ചു നിന്നത് മറ്റാരുമായിരുന്നില്ല; കേരളത്തെയാകെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര!
ചെന്താമര എന്ന ലോറി ഡ്രൈവറുടെ മനസ്സിൽ പകയുടെയും ചോരക്കൊതിയുടെയും വിത്തുകൾ പാകിയത് കടുത്ത അന്ധവിശ്വാസങ്ങളായിരുന്നു. തന്റെ കുടുംബം തകർന്നതിന് പിന്നിൽ മുടി നീട്ടി വളർത്തിയ ഒരു യുവതിയാണെന്ന ഏതോ ഒരു ജ്യോത്സ്യന്റെ വാക്ക് അയാൾ അണ്ണാക്കു തൊടാതെ വിഴുങ്ങി. അതോടെ തൊട്ടടുത്ത വീട്ടിലെ സജിത എന്ന സ്ത്രീയെ അയാൾ സംശയക്കണ്ണുകളോടെ നോക്കാൻ തുടങ്ങി. തന്റെ ഉയർച്ചയ്ക്ക് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കണമെന്ന ഭ്രാന്തമായ ചിന്ത ഒടുവിൽ 2019 ഓഗസ്റ്റ് 31-ന് ഒരു അരുംകൊലയിൽ കലാശിച്ചു. വീട്ടിൽ മറ്റാരുമില്ലാത്ത നേരം നോക്കി സജിതയുടെ കഴുത്തറുത്ത് അയാൾ ചോരക്കുടി തീർത്തു. അന്ന് പോത്തുണ്ടിയിലെ അകലമല കാടുകളിലേക്ക് ഓടിയൊളിച്ച ചെന്താമരയെ ദിവസങ്ങൾക്കൊടുവിൽ വിശപ്പ് സഹിക്കാനാവാതെ അമ്മയുടെ കൈയിൽ നിന്ന് കഞ്ഞി വാങ്ങി കുടിക്കുമ്പോഴാണ് പൊലീസ് വലയിലാക്കിയത്.
വിയ്യൂർ ജയിലിൽ കിടന്ന അയാൾ, കേസിന്റെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 2024 നവംബറിൽ കോടതിയിൽ നിന്ന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ഒപ്പിച്ചു. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ കർശന ഉത്തരവുണ്ടായിരുന്നു. എന്നാൽ നിയമത്തെ പുച്ഛിച്ചു തള്ളിയ ചെന്താമര, താൻ കൊലപ്പെടുത്തിയ സജിതയുടെ ഭർത്താവ് സുധാകരന്റെ വീടിന് തൊട്ടടുത്ത് വന്ന് രഹസ്യമായി താമസമാക്കി. “അയാൾ ഞങ്ങളെ കൊല്ലാൻ നടക്കുകയാണ്, ഭീഷണിപ്പെടുത്തുകയാണ്” എന്ന് കാണിച്ച് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിന്റെ പടികയറി പലവട്ടം പരാതി നൽകി. പക്ഷേ, സ്റ്റേഷനിൽ പ്രതിയുടെ ജാമ്യ ഉത്തരവിന്റെ പകർപ്പില്ലെന്ന ബാലിശമായ ന്യായത്തിൽ പൊലീസ് ആ പരാതികൾ ചവറ്റുകുട്ടയിലെറിഞ്ഞു.
പൊലീസിന്റെ ആ മാരകമായ അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നത് 2025 ജനുവരി 27-ലെ ആ തിങ്കളാഴ്ചയായിരുന്നു.പോത്തുണ്ടി ഗ്രാമത്തെ നടുക്കിക്കൊണ്ട് ഉയർന്ന ആ നിലവിളി ഇന്നും നെന്മാറക്കാരുടെ കാതുകളിൽ ഭയത്തോടെ മുഴങ്ങുന്നുണ്ട്. അന്ന് രാവിലെ പത്തുമണി. നെന്മാറ ടൗണിൽ കാത്തുനിൽക്കുന്ന മകൾ അനഘയുടെ അടുത്തേക്ക് പോകാൻ സുധാകരൻ തന്റെ സ്കൂട്ടർ സ്റ്റാർട്ടാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാത്തുസൂക്ഷിച്ച കൊടുവാളുമായി ചെന്താമര ചാടിവീണത്. കഴുത്തിലേറ്റ മാരകമായ വെട്ടുകളടക്കം ആറ് തവണയാണ് അയാൾ സുധാകരനെ വെട്ടിപ്പിളർത്തിയത്. നിലവിളി കേട്ട് പ്രായമായ അമ്മ ലക്ഷ്മി ഓടിയെത്തിയപ്പോൾ ആ നരാധമന്റെ കണ്ണ് കൂടുതൽ ചുവന്നു. ആ അമ്മയുടെ ശരീരത്തിൽ 16 ഇടങ്ങളിലാണ് അയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. സുധാകരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വണ്ടിയിൽ കിടന്ന് ആ അമ്മയും ജീവൻ വെടിഞ്ഞു. ചോരക്കളിക്ക് ശേഷം കൊടുവാളും ഫോണും ഉപേക്ഷിച്ച്, പൊലീസിനെ വഴിതിരിക്കാൻ ഒരു പാതി കാലിയാക്കിയ വിഷക്കുപ്പിയും അവിടെ ബാക്കിവെച്ച് അയാൾ വീണ്ടും പോത്തുണ്ടി വനമേഖലയിലേക്ക് ഓടിമറഞ്ഞു.
പാലക്കാട് എസ്‌പി അജിത്കുമാറിന്റെ നേതൃത്വത്തിൽ നൂറിലധികം പൊലീസുകാർ കാടടച്ച് തിരച്ചിൽ ആരംഭിച്ചു. ഡ്രോണുകൾ വനത്തിന് മുകളിലൂടെ പറക്കുമ്പോൾ മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് ചെന്താമര പൊലീസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ 36 മണിക്കൂർ നീണ്ട ഉദ്വേഗജനകമായ തിരച്ചിലിനൊടുവിൽ, കാട്ടിലെ കെണിയിൽ വീണ് പ്രതി പിടിയിലായി. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം (BNS Section 103), മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രമിച്ചു കയറൽ (BNS Section 331) എന്നീ കടുത്ത വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പിടിയിലായ ശേഷവും തെല്ലും കൂസലില്ലാതെ, “ചോദ്യം ചെയ്യലൊക്കെ പിന്നെയാകാം, എനിക്ക് ചോറും ചിക്കൻകറിയും വേണം” എന്ന് ആവശ്യപ്പെട്ട ചെന്താമരയ്ക്ക് പൊലീസ് നൽകിയത് ഇഡ്ഡലിയും ഓംലെറ്റുമായിരുന്നു. തന്റെ ഹിറ്റ്‌ലിസ്റ്റിൽ ആദ്യ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും സ്വന്തം ഭാര്യയും മകളുമടക്കം ഇനിയും മൂന്ന് പേർ കൂടിയുണ്ടായിരുന്നു എന്ന ഭാവഭേദമില്ലാത്ത അയാളുടെ വെളിപ്പെടുത്തൽ കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും മരവിച്ചുപോയി.
അതേസമയം, പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാത്ത ഗുരുതര വീഴ്ചയുടെ പേരിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. “ഇനിയും അയാൾ പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും, അയാളെ കൊന്നുതരുമോ ഇല്ലെങ്കിൽ നാട്ടുകാർക്ക് വിട്ടുതരൂ” എന്ന് പറഞ്ഞ് സുധാകരന്റെ മക്കളായ അഖിലയും അതുല്യയും പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ രംഗം കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.
വിധി പ്രസ്താവത്തിന് ശേഷം കോടതി മുറിയിൽ നിന്നും പുറത്തിറക്കുമ്പോഴും ചെന്താമരയുടെ മുഖത്ത് തെല്ലും കുറ്റബോധമുണ്ടായിരുന്നില്ല. കനത്ത പോലീസ് കാവലിൽ അയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റാനായി വരാന്തയിലേക്ക് നയിച്ചു. അവിടെ നിർത്തിയിട്ടിരുന്ന പോലീസ് വണ്ടിയിലേക്ക് അയാളെ കയറ്റി ഡ്രൈവർ കീ തിരിച്ചെങ്കിലും, വിരോധാഭാസമെന്നു പറയട്ടെ ആ വണ്ടി അപ്പോൾത്തന്നെ പണിമുടക്കി! കോടതി വരാന്തയിൽ തടിച്ചുകൂടിയ ജനങ്ങൾ നോക്കിനിൽക്കെ, ഒടുവിൽ പോലീസുകാർക്ക് ആ സർക്കാർ വണ്ടി തള്ളി സ്റ്റാർട്ടാക്കേണ്ടി വന്നു. രണ്ട് നിരപരാധികളുടെ ജീവനെടുത്ത ക്രൂരനെ ചുമക്കാൻ ആ വണ്ടി പോലും വിസമ്മതിച്ചതുപോലെ തോന്നിപ്പിച്ചു ആ രംഗം.
നിയമം അതിന്റെ അന്തിമമായ വിധിതീർപ്പിലേക്ക് കടക്കുകയാണ്. രണ്ട് മനുഷ്യരെ വെട്ടിപ്പിളർന്നിട്ടും ഒടുവിൽ ഗാന്ധിജിയെപ്പോലും പരിഹസിച്ച ഈ കൊടുംക്രിമിനലിന്റെ കഴുത്തിൽ മരണക്കയർ വീഴുമോ അതോ ജീവപര്യന്തത്തിന്റെ ഇരുട്ടറ അയാളെ വിഴുങ്ങുമോ? വരാനിരിക്കുന്ന ജൂലൈ 15-നാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഈ നരാധമനുള്ള അന്തിമ ശിക്ഷ പ്രഖ്യാപിക്കുന്നത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും ആത്മാക്കൾക്ക് നീതി ലഭിക്കുന്ന, ആ വിധിക്കായി കേരളക്കര ഒന്നടങ്കം വരും ദിവസങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.












