ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയകരവും ദീർഘമേറിയതുമായ ഒരു കൂട്ടുകെട്ടിന് വിരാമം. ചെന്നൈ സൂപ്പർ കിംഗ്‌സും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു. തിങ്കളാഴ്ച ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 2023 സീസണിലാണ് സിഎസ്‌കെ അവസാനമായി ഐപിഎൽ കിരീടം ചൂടിയത്. എന്നാൽ അതിനുശേഷമുള്ള 2024, 2025, 2026 സീസണുകളിൽ പ്ലേഓഫിൽ കടക്കാൻ ടീമിന് സാധിച്ചിരുന്നില്ല. തുടർച്ചയായ ഈ തിരിച്ചടികൾ കഴിഞ്ഞ കുറച്ചുകാലമായി ഫ്ലെമിംഗിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായിരുന്നു. ഒടുവിൽ മുൻ ന്യൂസിലൻഡ് ക്യാപ്റ്റനായ ഫ്ലെമിംഗുമായി പിരിയാൻ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇത് ആരുടെയും മേൽ അടിച്ചേൽപ്പിച്ച തീരുമാനമല്ലെന്നും, ഇരുവിഭാഗവും പരസ്പര ബഹുമാനത്തോടെയും കൃതജ്ഞതയോടെയും നടത്തിയ തുറന്ന ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്നും സൂപ്പർ കിംഗ്‌സ് വ്യക്തമാക്കി.
ഐപിഎല്ലിന്റെ ഉദ്ഘാടന വർഷമായ 2008-ൽ ഒരു കളിക്കാരനായാണ് ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചേരുന്നത്. തൊട്ടടുത്ത വർഷമായ 2009-ൽ അദ്ദേഹം ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. തുടർന്നുള്ള 17 വർഷക്കാലം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മാന്യവും സ്ഥിരതയാർന്നതുമായ ഒരു ടീമായി ചെന്നൈയെ വളർത്തിയെടുക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചു. ഫ്ലെമിംഗിന്റെ കീഴിൽ 5 ഐപിഎൽ ട്രോഫികളും 2 ചാമ്പ്യൻസ് ലീഗ് ട്വന്റി-20 കിരീടങ്ങളും സിഎസ്‌കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡ് നേട്ടമായി 12 തവണ ടീമിനെ പ്ലേഓഫിലും 10 തവണ ഐപിഎൽ ഫൈനലിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫ്ലെമിംഗിന്റെ പടിയിറക്കത്തിൽ സിഎസ്‌കെ ഉടമ രൂപ ഗുരുനാഥ് ആദരവ് രേഖപ്പെടുത്തി. ഈ ഫ്രാഞ്ചൈസിയുടെ ഏതാണ്ട് മുഴുവൻ യാത്രയിലും തങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്ലെമിംഗെന്ന് അവർ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം തങ്ങളുടെ ഐഡന്റിറ്റിയും കാഴ്ചപ്പാടും രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചതായും ഫ്ലെമിംഗിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
മൈതാനത്തെ യാത്ര അവസാനിച്ചാലും ഫ്ലെമിംഗ് എക്കാലവും ടീമിന്റെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രൂപ ഗുരുനാഥ് വ്യക്തമാക്കി. മനുഷ്യരെ മനസ്സിലാക്കാനുള്ള ഫ്ലെമിംഗിന്റെ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നായതെന്ന് ഫ്രാഞ്ചൈസി മാനേജിംഗ് ഡയറക്ടർ കെ.എസ്. വിശ്വനാഥൻ അനുസ്മരിച്ചു. ഈ യാത്രയുടെ ആദ്യ നാളുകൾ മുതൽ തങ്ങൾ എങ്ങനെ കളിക്കണം എന്നതിനപ്പുറം ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ എന്തായിരിക്കണം എന്ന് നിർവചിക്കാൻ ഫ്ലെമിംഗ് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരതയിലും വിനയത്തിലും ടീമിന് മുൻഗണന നൽകുന്നതിലും ഊന്നിയ ഒരു സംസ്കാരമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. ടീമിലെ ഓരോ വ്യക്തികളിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഈ അവിസ്മരണീയമായ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിശ്വനാഥൻ കൂട്ടിച്ചേർത്തു. ഫ്രാഞ്ചൈസി വിടുന്നതിനെക്കുറിച്ച് സംസാരിച്ച ഫ്ലെമിംഗ്, ഈ 18 വർഷത്തെ യാത്ര എക്കാലവും തനിക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. കായികരംഗത്ത് 18 വർഷം എന്നത് ഒരു വലിയ കാലയളവാണെന്നും കൃതജ്ഞതയോടെ മാത്രമാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള സമയം തന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നുവെന്നും ഒന്നിച്ച് നേടിയ അവിസ്മരണീയമായ വിജയങ്ങളിലും മറികടന്ന പ്രതിസന്ധികളിലും അഭിമാനിക്കുന്നുവെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു. സിഎസ്‌കെ എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും വരും വർഷങ്ങളിലും താൻ ടീമിനായി കൈയടിക്കുമെന്നും പറഞ്ഞാണ് ഫ്ലെമിംഗ് വിടപറഞ്ഞത്.












