വടക്കുകിഴക്കൻ ഇന്ത്യയെ കോൺഗ്രസ് അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയപ്പോൾ, തങ്ങൾ ആ മണ്ണിനെ ‘അഷ്ടലക്ഷ്മി’യായി ആരാധിക്കുകയും വികസിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയിൽ നടന്ന കൂറ്റൻ റാലിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി വികസനത്തിന്റെ പുതിയ കണക്കുകൾ നിരത്തിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ വികസന വിപ്ലവത്തിന് തുടക്കമിട്ട മോദി, കോൺഗ്രസ് ഭരണകാലത്തെക്കാൾ അഞ്ചിരട്ടി അധികം തുക അസമിനായി ചെലവഴിച്ചുവെന്ന് വ്യക്തമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കോൺഗ്രസ് ഭരിക്കുമ്പോൾ അസമിന് നികുതി വിഹിതമായി ലഭിച്ചിരുന്നത് വെറും 10,000 കോടി രൂപയായിരുന്നെങ്കിൽ, ബിജെപി സർക്കാർ കഴിഞ്ഞ 11 വർഷത്തിനിടെ 5.5 ലക്ഷം കോടി രൂപയാണ് വികസനത്തിനായി നൽകിയത്. ഈ വർഷത്തെ ബജറ്റിൽ മാത്രം 50,000 കോടി രൂപയാണ് സംസ്ഥാനത്തിനായി വകയിരുത്തിയത്. വികസനത്തിനായി പണം നൽകാൻ മടിക്കുന്ന കോൺഗ്രസിന് എങ്ങനെ അസമിനെ വികസിപ്പിക്കാൻ കഴിയുമെന്ന് മോദി ചോദിച്ചു. 2014-ന് ശേഷം വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള 125-ഓളം പ്രതിഭകൾക്ക് പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചതും ഈ മേഖലയോടുള്ള കരുതലിന്റെ തെളിവാണ്.
അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രം കുറിച്ചുകൊണ്ടാണ് മോറാൻ ഹൈവേയിലെ എമർജൻസി ലാൻഡിംഗ് സൗകര്യം (ELF) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഹൈവേകളിൽ വാഹനങ്ങൾ ഓടുക മാത്രമല്ല, യുദ്ധവിമാനങ്ങൾ വരെ ലാൻഡ് ചെയ്യുന്ന അത്ഭുതമാണ് ഇവിടെ യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,030 കോടി രൂപ ചെലവിൽ നിർമ്മിച്ച കുമാർ ഭാസ്കർ വർമ്മ സേതുവും അദ്ദേഹം നാടിന് സമർപ്പിച്ചു. നദിയിലെ ജലസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും “ഇതാണ് എന്റെ അസം, ഇതാണ് എന്റെ ബ്രഹ്മപുത്ര” എന്ന് ലോകത്തോട് വിളിച്ചുപറയാൻ ഓരോ ഭാരതീയനും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരെ പാർട്ടിയുടെ ‘ഓക്സിജൻ’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “ഞാൻ ഇന്ന് ഇവിടെ എത്തിനിൽക്കുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകനുമാണ്. ഞാനൊരു ബിജെപി പ്രവർത്തകനാണ് എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ യോഗ്യത,” മോദി വൈകാരികമായി പറഞ്ഞു. ഗുവാഹത്തിയിൽ ഐഐഎം (IIM) ക്യാമ്പസ് ഉദ്ഘാടനം ചെയ്തതും നഗരത്തിൽ 100 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതും അസമിനെ വികസിത ഭാരതത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.













Discussion about this post