ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ കരാർ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാലുടൻ നടപ്പിലാക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിലാണ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ദശകങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായത്.
പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ ഇറക്കുമതി തീരുവ (Zero Duty) നൽകേണ്ടതില്ല. ഇത് ഇന്ത്യൻ ബിസിനസ് മേഖലയ്ക്ക് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പ്രധാനമായും തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, കടൽ വിഭവങ്ങൾ, കായിക ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് നികുതിയിളവിന്റെ ഗുണം ലഭിക്കുക. എൻജിനീയറിങ് സാധനങ്ങൾക്കും ഓട്ടോ പാർട്‌സുകൾക്കും ബ്രിട്ടീഷ് വിപണിയിൽ ഇനി വലിയ സ്വീകാര്യത ലഭിക്കും.
ചരക്ക് നീക്കത്തിന് പുറമെ സേവന മേഖലയിലും (Services) കരാർ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഐടി, ഫിനാൻഷ്യൽ സർവീസസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. യുകെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി ‘ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ’ കരാറിലും ഒപ്പിട്ടിട്ടുണ്ട്. ഇത് പ്രകാരം ഇന്ത്യൻ ജീവനക്കാരും അവരുടെ തൊഴിലുടമകളും ആദ്യത്തെ മൂന്ന് വർഷത്തേക്ക് ബ്രിട്ടനിൽ സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്‌ക്കേണ്ടതില്ല. ഇത് ഇന്ത്യൻ കമ്പനികളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമതയുള്ളവരാക്കും. അതേസമയം, കരാറിലെ മറ്റൊരു പ്രധാന ആകർഷണം സ്കോച്ച് വിസ്കിയുടെയും കാറുകളുടെയും ഇറക്കുമതി നികുതിയിലെ കുറവാണ്. സ്കോച്ച് വിസ്കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായും പിന്നീട് 2035-ഓടെ 40 ശതമാനമായും കുറയും. ബ്രിട്ടീഷ് കാറുകളുടെ നികുതി അഞ്ച് വർഷത്തിനുള്ളിൽ 110 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്ക് താഴും. പകരമായി ഇന്ത്യൻ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിർമ്മാതാക്കൾക്ക് ബ്രിട്ടീഷ് വിപണിയിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കും.
നിലവിൽ 60 ബില്യൺ ഡോളറാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാർഷിക വ്യാപാരം. ഇത് 2030-ഓടെ 120 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വ്യാപാരത്തിന് തടസ്സമാകുന്ന സാങ്കേതിക പ്രശ്നങ്ങളും (Non-tariff barriers) പരിഹരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ബ്രിട്ടന്റെ വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങളെ വെല്ലുവിളിക്കാൻ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ഈ കരാർ വലിയ കരുത്തുപകരും. വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദന മേഖലയ്ക്ക് ഉണർവ് നൽകുന്നതിനും ഏപ്രിലിലെ ഈ വിപ്ലവകരമായ മാറ്റം കാരണമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉൽപ്പന്നങ്ങൾക്കും കരാറിലൂടെ പുതിയ വിപണികൾ കണ്ടെത്താൻ സാധിക്കും.











Discussion about this post