ലോകത്തെ ഏറ്റവും ശക്തമായ നയതന്ത്ര സൗഹൃദങ്ങളിലൊന്നിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ മാക്രോണിനെയും പ്രഥമ വനിത ബ്രിജിറ്റെ മാക്രോണിനെയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഏറ്റവും നിർണ്ണായകമാകുന്നത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിലുള്ള 114 റഫാൽ യുദ്ധവിമാനങ്ങളുടെ കരാറാണ്. ഭാരതത്തിന്റെ സൈനിക നവീകരണത്തിന് കരുത്തേകുന്നതിനൊപ്പം, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ രാജ്യത്തെ ലോകത്തെ പ്രതിരോധ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, ഹാമർ (HAMMER) പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും അത്യാധുനിക ഹെലികോപ്റ്ററുകളുടെയും സംയുക്ത നിർമ്മാണം സംബന്ധിച്ച ധാരണാപത്രങ്ങളിൽ ഇരുനേതാക്കളും ഒപ്പുവെക്കും. ഭാരതത്തിന്റെ ആകാശസീമകൾ ഇനി കൂടുതൽ സുരക്ഷിതമാകുമെന്ന് ചുരുക്കം.
മുംബൈയിലെ ലോക് ഭവനിൽ വെച്ച് നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും ചേർന്ന് ‘ഇന്ത്യ-ഫ്രാൻസ് ഇനവേഷൻ ഇയർ 2026’ ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവർക്ക് രണ്ട് രാജ്യങ്ങൾക്കിടയിലും വലിയ അവസരങ്ങൾ തുറന്നുനൽകുന്ന പദ്ധതിയാണിത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നടക്കുന്ന സാംസ്കാരിക പരിപാടികളിലും രാജ് ഭവനിലെ ചടങ്ങുകളിലും ഇരുനേതാക്കളും പങ്കെടുക്കും. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാകും മുംബൈ സാക്ഷ്യം വഹിക്കുക.
മുംബൈയിലെ സന്ദർശനത്തിന് ശേഷം ഫെബ്രുവരി 18-ന് മാക്രോൺ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ പങ്കെടുക്കും.











Discussion about this post