2014 മുതൽ 2026 വരെയുള്ള കാലയളവ് ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിലെ ‘സുവർണ്ണ കാലഘട്ട’മാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ രാജ്യം നേരിട്ടിരുന്ന പ്രധാന സുരക്ഷാ വെല്ലുവിളികളെല്ലാം ഗണ്യമായി കുറയ്ക്കാൻ സാധിച്ചുവെന്നും അക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പോലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷയിൽ രാജ്യം കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ കണക്കുകൾ നിരത്തിയാണ് അമിത് ഷാ കോൺഗ്രസ് ഭരണകാലത്തെയും നിലവിലെ സാഹചര്യത്തെയും താരതമ്യം ചെയ്തത്.
2014-ന് മുൻപ് ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നകമ്യൂണിസ്റ്റ് ഭീകര മേഖലകൾ എന്നിവയായിരുന്നു രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തിയിരുന്നത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ മുഖ്യധാരയിലേക്ക് വന്നുവെന്നും ഈ മൂന്ന് മേഖലകളിലെയും അക്രമസംഭവങ്ങളിൽ 80 ശതമാനത്തോളം കുറവുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി. ഭാരതത്തിന്റെ ഭൂപടത്തിൽ നിന്ന് അക്രമത്തിന്റെ കറുത്ത പാടുകൾ തുടച്ചുനീക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജന സുരക്ഷയിൽ സേന കാട്ടുന്ന സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് മെഡലുകളും വിതരണം ചെയ്തു.
തലസ്ഥാന നഗരിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അമിത് ഷാ തുടക്കമിട്ടത്. 368 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പുതിയ ആസ്ഥാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ ആസ്ഥാനം മാറും. കൂടാതെ 857 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘സേഫ് സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടവും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ആധുനിക ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിയിലെ ഓരോ മുക്കും മൂലയും അത്യാധുനിക സാങ്കേതികവിദ്യയുടെ നിരീക്ഷണത്തിലാകും. ഇത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.











Discussion about this post