ഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തെയും നൈപുണ്യത്തെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മുംബൈയിൽ നടന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറത്തിൽ സംസാരിക്കവെയാണ് ലോകത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചത്. “അക്ഷരമാല (Alphabet) മുതൽ അഡോബി (Adobe) വരെയും, മൈക്രോസോഫ്റ്റ് മുതൽ ഐബിഎം (IBM) വരെയുമുള്ള ആഗോള ഭീമന്മാരുടെ സിഇഒമാർ ഇന്ത്യക്കാരാണ്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷാനലിന്റെ (Chanel) സിഇഒ പോലും ഈ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള മകളാണ്. ഭാരതം ഇന്ന് വെറുമൊരു പങ്കാളിയല്ല, മറിച്ച് ആഗോള ഇന്നൊവേഷന്റെ നായകനാണ്,” മാക്രോൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയും സാക്ഷിയാക്കിയായിരുന്നു മാക്രോണിന്റെ ഈ പ്രസംഗം.
ലോകം വലിയ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഭാരതവും ഫ്രാൻസും തമ്മിലുള്ള ബന്ധം ആഗോള സുസ്ഥിരതയുടെ നെടുംതൂണാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ (Special Global Strategic Partnership) എന്ന പുതിയ തലത്തിലേക്ക് ഉയർത്തി. പ്രതിരോധം, ബഹിരാകാശം, നിർമ്മിത ബുദ്ധി (AI), ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ 20-ലധികം സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയിൽ ഹാമർ (HAMMER) മിസൈലുകൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭവും കർണാടകയിൽ എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ സ്ഥാപിക്കുന്നതും ഇതിൽ പ്രധാനമാണ്. മൗണ്ട് എവറസ്റ്റിന്റെ നെറുകയിൽ വരെ പറക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ ഭാരതത്തിൽ നിർമ്മിച്ച് ലോകത്തിന് നൽകുമെന്ന് മോദി അഭിമാനത്തോടെ ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ വികസിത ഭാവിയെയും ആഗോള നേതൃത്വത്തെയും മാക്രോൺ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. കേവലം വ്യാപാരത്തിനപ്പുറം ആശയങ്ങളുടെ കൈമാറ്റമാണ് നടക്കുന്നത് എന്നും 2030-ഓടെ മുപ്പതിനായിരം ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസ് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുംബൈ മറൈൻ ഡ്രൈവിൽ പ്രഭാത സവാരി നടത്തിയ മാക്രോൺ, 26/11 ഭീകരാക്രമണ ഇരകൾക്ക് ആദരമർപ്പിക്കുകയും ചെയ്തു.









Discussion about this post