ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം പുലർത്തുന്ന ശുഭപ്രതീക്ഷയെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്ത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമിറ്റ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും ആശങ്കയിൽ കഴിയുമ്പോൾ ഭാരതം ഈ സാങ്കേതികവിദ്യയെ പൂർണ്ണ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് വരവേൽക്കുന്നതെന്നും സുനക് നിരീക്ഷിച്ചു.
സാങ്കേതികമായ വളർച്ചയ്ക്കൊപ്പം തന്നെ പ്രധാനമാണ് ഈ മേഖലയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസമെന്ന് സുനക് ചൂണ്ടിക്കാട്ടി. “ലോകത്തിന്റെ പല ഭാഗങ്ങളിലും എഐയോടുള്ള മനോഭാവം വ്യത്യസ്തമാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോഴും ഭയമാണ് മുൻതൂക്കം നിൽക്കുന്നത്. എന്നാൽ ഭാരതത്തിൽ എത്തുമ്പോൾ കാണാൻ കഴിയുന്നത് അപാരമായ ശുഭപ്രതീക്ഷയാണ്. ഈ ആത്മവിശ്വാസം വളർത്തുക എന്നത് സാങ്കേതികമായ ദൗത്യം പോലെ തന്നെ പ്രധാനപ്പെട്ട ഒരു നയതന്ത്ര ദൗത്യം കൂടിയാണ്,” അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എഐയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നു എന്ന് ഉറപ്പാക്കാൻ ശക്തമായ നയരൂപീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാരതത്തിന്റെ സാങ്കേതിക വളർച്ചയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭാരതം ഇന്നൊവേഷൻ നടത്തുമോ എന്നതല്ല, മറിച്ച് ആര് ഭാരതത്തോടൊപ്പം ചേർന്ന് ഇന്നൊവേഷൻ നടത്തും എന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്ന് മാക്രോൺ മുംബൈയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഋഷി സുനകിന്റെയും പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായ മാറ്റങ്ങൾ പരിശോധിച്ചാൽ സാങ്കേതികവിദ്യ തൊഴിലിന്റെ സ്വഭാവം മാറ്റുകയാണ് ചെയ്യുന്നത്. അത് പൂർണ്ണമായും ഇല്ലാതാക്കില്ല. ഇതിനായി യുവാക്കളെ പുതിയ നൈപുണ്യങ്ങൾ (Skilling) പഠിപ്പിക്കുന്നതിൽ ഭാരതം മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
വെറുമൊരു വിപണി എന്നതിലുപരി, എഐ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളായി ഭാരതം മാറുകയാണ്. ആഗോളതലത്തിൽ എഐ പരമാധികാരവും (AI Sovereignty) സാങ്കേതിക മികവും കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് ലോകനേതാക്കളുടെ ഈ പ്രശംസകൾ വലിയ കരുത്താണ് പകരുന്നത്. ലോകത്തെ മുൻനിര എഐ ശക്തികളിൽ ഒന്നായി ഭാരതം മാറുമ്പോൾ അത് ലോകത്തിന്റെ മൊത്തം സുസ്ഥിരതയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.









Discussion about this post