മാതൃഭൂമിക്കായി ജീവൻ ബലികഴിച്ചവരും, ശത്രുരാജ്യത്തിന്റെ കോട്ടയ്ക്കുള്ളിൽ തളരാതെ പോരാടിയവരുമായ ഇന്ത്യയുടെ വീരപുത്രന്മാരുടെ കഥകൾ എന്നും വിസ്മയമാണ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സധൈര്യം ശത്രുരാജ്യങ്ങളിലേക്ക് പോയി സ്വന്തം വ്യക്തിത്വം പോലും മറച്ചുവെച്ച് രാജ്യത്തിന് കാവലായ ധീരദേശാഭിമാനികളുടെ കഥയും നമുക്ക് മുന്നിലുണ്ട്.
ബ്ലാക് ടൈഗർ എന്ന് വിളിപേരുള്ള ഇന്ത്യ കണ്ട ഏറ്റവും ധീരനായ ചാരൻ എന്ന് രവീന്ദ്ര കൗശിക്കിനെ നമുക്ക് വിളിക്കാം.ശത്രുരാജ്യത്തിന്റെ മണ്ണിൽ അദൃശ്യനായി നിന്ന് സ്വന്തം മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ആ ‘ബ്ലാക്ക് ടൈഗറുടെ’ കഥ ഏതൊരു ഭാരതീയന്റെയും ഉള്ളുലയ്ക്കുന്നതാണ്.
ഒരു നാടകവേദിയിൽ നിന്നാണ് രവീന്ദ്ര കൗശിക്കിന്റെ ജീവിതം മാറിമറിയുന്നത്. ഉജ്ജ്വലമായ അഭിനയപാടവം കണ്ട ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അദ്ദേഹത്തെ തങ്ങളുടെ ദൗത്യത്തിനായി തിരഞ്ഞെടുത്തു. വെറും 23-ാം വയസ്സിൽ, തന്റെ സ്വത്വവും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം പാകിസ്താനിലേക്ക് തിരിച്ചു.
രവീന്ദ്ര കൗശിക് പാകിസ്താനിൽ എത്തിയത് ‘നബി അഹമ്മദ് ഷാക്കിർ’ എന്ന പേരിലാണ്. അവിടെ വെറും ഒരു ചാരനായി ഒതുങ്ങിക്കൂടുകയല്ല അദ്ദേഹം ചെയ്തത്. പാകിസ്താനിലെ ഒരു സർവ്വകലാശാലയിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി.പാകിസ്താൻ സൈന്യത്തിൽ ചേർന്ന് ഒരു മേജർ പദവി വരെ ഉയർന്നു. പാക് യുവതിയെ വിവാഹം കഴിക്കുകയും അവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു.
വർഷങ്ങളോളം പാകിസ്താൻ സൈന്യത്തിന്റെ അതിരഹസ്യമായ നീക്കങ്ങൾ അദ്ദേഹം കൃത്യമായി ഇന്ത്യയ്ക്ക് കൈമാറിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ രഹസ്യ വിവരങ്ങളുടെ കരുത്തിൽ ഇന്ത്യ പല യുദ്ധതന്ത്രങ്ങളും മുൻകൂട്ടി മെനഞ്ഞു. ഇതിൽ സന്തുഷ്ടനായ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തിന് ‘ബ്ലാക്ക് ടൈഗർ’ എന്ന ബഹുമതി നൽകിയത്.
1983-ൽ അദ്ദേഹത്തെ സഹായിക്കാനായി ഇന്ത്യ അയച്ച മറ്റൊരു ഏജന്റിന് സംഭവിച്ച പിഴവാണ് കൗശിക്കിന്റെ ജീവിതം തകർത്തത്. പാകിസ്ഥാൻ ഇന്റലിജൻസ് അദ്ദേഹത്തെ പിടികൂടി. വർഷങ്ങളോളം നീണ്ട ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും അദ്ദേഹം ഒരു രഹസ്യം പോലും ശത്രുവിന് വിട്ടുകൊടുത്തില്ല. 2001-ൽ പാകിസ്താനിലെ ജയിലിൽ വെച്ച് അസുഖ ബാധിതനായാണ് രവീന്ദ്രകൌശികിൻറെ വീരമൃത്യു . രവീന്ദ്ര കൗശിക് എന്ന പേര് ഇന്ത്യൻ ചാരചരിത്രത്തിലെ ഏറ്റവും ധീരമായ സ്മരണയായി നിലനിൽക്കുന്നു.









Discussion about this post