ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തെ നയിക്കാൻ ഭാരതം മുന്നോട്ടുവെക്കുന്ന മാനുഷിക മുഖമുള്ള പുതിയ ഭരണരൂപരേഖ ‘മാനവ്’ (MANAV) പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ വ്യാഴാഴ്ച നടന്ന ഭാരതത്തിന്റെ ആദ്യ എഐ ഇംപാക്ട് സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വികാസം മനുഷ്യകേന്ദ്രീകൃതമാകണമെന്നും മനുഷ്യൻ വെറുമൊരു ഡാറ്റാ പോയിന്റായി മാറരുതെന്നും അദ്ദേഹം ലോകരാജ്യങ്ങളെ ഓർമ്മിപ്പിച്ചു. ഗ്ലോബൽ സൗത്തിൽ ആദ്യമായി നടക്കുന്ന ഈ മെഗാ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ 20-ഓളം രാഷ്ട്രത്തലവന്മാരും സാം ആൾട്ട്മാൻ, സുന്ദർ പിച്ചൈ തുടങ്ങിയ സാങ്കേതിക രംഗത്തെ അതികായന്മാരും പങ്കെടുത്തു.
എഐയുടെ കമാൻഡ് എപ്പോഴും മനുഷ്യന്റെ കൈയിലായിരിക്കണമെന്നും സാങ്കേതികവിദ്യയ്ക്ക് പരിധിയില്ലാത്ത വളർച്ച നൽകുമ്പോഴും നിയന്ത്രണം നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം’ (Welfare for all, Happiness for all) എന്നതാണ് ഭാരതത്തിന്റെ എഐ നയത്തിന്റെ അടിസ്ഥാനം. ഇതിനായി മോദി അവതരിപ്പിച്ച ‘മാനവ്’ (MANAV) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഞ്ചുതൂൺ നയം ഇതാണ്:
M (Moral and Ethical): ധാർമ്മികതയിലും മൂല്യങ്ങളിലും അധിഷ്ഠിതമായ എഐ സംവിധാനം.
A (Accountable): സുതാര്യമായ നിയമങ്ങളിലൂടെയും മേൽനോട്ടത്തിലൂടെയും ഉറപ്പാക്കുന്ന ഉത്തരവാദിത്തം.
N (National Sovereignty): ഓരോ രാജ്യത്തെയും ഡാറ്റ ആ രാജ്യത്തിന്റെ മാത്രം പരമാധികാരത്തിന് കീഴിലായിരിക്കണം.
A (Accessible and Inclusive): സാങ്കേതികവിദ്യ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാകണം.
V (Valid and Legitimate): എഐ നിയമവിധേയവും വിശ്വസനീയവും ആയിരിക്കണം.
തീ കണ്ടുപിടിച്ചത് മുതൽ വയർലെസ് ആശയവിനിമയം വരെയുള്ള മനുഷ്യചരിത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങളുടെ തുടർച്ചയാണ് എഐ എന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. എഐ ശരിയായ ദിശയിലല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ ശരിയായ പാതയിലൂടെ നയിച്ചാൽ അത് ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറിലധികം രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഈ ആറുദിവസത്തെ ഉച്ചകോടി ഭാരതത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള എഐ മേഖലയിൽ ഭാരതത്തിന് വെറുമൊരു ഉപഭോക്താവ് എന്നതിലുപരി ഒരു സ്രഷ്ടാവ് എന്ന നിലയിലുള്ള വലിയ സ്ഥാനമാണ് ഇതിലൂടെ ലഭിക്കുന്നത്.









Discussion about this post