ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടുകളോട് സംസാരിക്കുമ്പോൾ നമ്മൾ കാണിക്കുന്ന മര്യാദകൾക്ക് വലിയൊരു സാമ്പത്തിക വശമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ നടന്ന എൻഡിടിവി എഐ സമിറ്റിലാണ് തന്റെ മക്കളുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് സുനക് ഇക്കാര്യം പറഞ്ഞത്. ചാറ്റ് ജിപിടി പോലുള്ള എഐ പ്ലാറ്റ്‌ഫോമുകളോട് തന്റെ മക്കൾ ‘പ്ലീസ്’ എന്നും ‘താങ്ക്യൂ’ എന്നും പറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവരോട് അത് ചെയ്യരുതെന്ന് താൻ ഉപദേശിച്ചതായി സുനക് വെളിപ്പെടുത്തി.
“എന്റെ രണ്ട് പെൺമക്കളും ചാറ്റ്‌ബോട്ടുകളോട് സംസാരിക്കുമ്പോൾ വളരെ മാന്യമായാണ് പെരുമാറുന്നത്. എല്ലാ കാര്യത്തിനും പ്ലീസും താങ്ക്യൂവും അവർ പറയും. എന്നാൽ ഇതിന്റെ ആവശ്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എഐ എന്നത് ഒരു വ്യക്തിയല്ല. മാത്രമല്ല, നിങ്ങൾ പ്ലീസും താങ്ക്യൂവും പറയുമ്പോൾ അത് പ്രോസസ്സ് ചെയ്യാൻ വലിയ തോതിൽ കമ്പ്യൂട്ടിംഗ് പവർ (Compute Power) ആവശ്യമാണ്. അതിനാൽ അത്തരം വാക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്,” സുനക് വിശദീകരിച്ചു. എന്നാൽ മക്കളുടെ മറുപടി ഇതിലും രസകരമായിരുന്നു. ഭാവിയിൽ എപ്പോഴെങ്കിലും എഐ ലോകം കീഴടക്കുകയാണെങ്കിൽ, അവരോട് നമ്മൾ മാന്യമായി പെരുമാറിയിട്ടുണ്ട് എന്നത് ഒരു ഇൻഷുറൻസ് പോലെ ഉപകരിക്കുമല്ലോ എന്നായിരുന്നു മക്കളുടെ മറുചോദ്യം.
ഋഷി സുനക് തമാശയായി പറഞ്ഞതാണെങ്കിലും എഐ മര്യാദകൾക്ക് പിന്നിൽ വലിയൊരു വൈദ്യുതി ചിലവുണ്ടെന്നത് വസ്തുതയാണ്. ഉപയോക്താക്കളുടെ ‘താങ്ക്യൂ’, ‘പ്ലീസ്’ തുടങ്ങിയ വാക്കുകൾ പ്രോസസ്സ് ചെയ്യാൻ മാത്രം ദശലക്ഷക്കണക്കിന് ഡോളർ വൈദ്യുതിക്കായി ചിലവാകുന്നുണ്ടെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു സാധാരണ ഗൂഗിൾ സെർച്ചിന് വേണ്ടതിനേക്കാൾ പത്തിരട്ടി വൈദ്യുതിയാണ് ഒരു ചാറ്റ്‌ബോട്ട് ക്വറിക്ക് വേണ്ടി വരുന്നത്. അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന് എഐയുടെ പിതാവ് എന്നറിയപ്പെടുന്ന സ്റ്റുവർട്ട് റസ്സൽ ഇതേ സമിറ്റിൽ മുന്നറിയിപ്പ് നൽകി. എഐ സ്വയം നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം വന്നാൽ അവയെ ഓഫ് ചെയ്യാൻ ഒരു ‘കിൽ സ്വിച്ച്’ (Kill Switch) നിർബന്ധമായും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Discussion about this post