അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നടത്തിയ പുകഴ്ത്തലുകളും ആനുകൂല്യങ്ങളും പാഴായി. ഗാസ സമാധാന ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ ഷെരീഫിന് കടുത്ത അവഗണനയും പരിഹാസവുമാണ് നേരിടേണ്ടി വന്നത്. ട്രംപിനെ ‘സമാധാനത്തിന്റെ ദൂതൻ’ എന്നും ‘ദക്ഷിണേഷ്യയുടെ രക്ഷകൻ’ എന്നും വിശേഷിപ്പിക്കുകയും സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടും ട്രംപിന്റെ മുൻഗണനാ പട്ടികയിൽ പാകിസ്താൻ അവസാന നിരയിലായിപ്പോയി. ഉച്ചകോടിയിൽ പങ്കെടുത്ത 40 രാജ്യങ്ങളുടെ നേതാക്കൾക്കിടയിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു ഷെരീഫ്. ഇന്ത്യ നിരീക്ഷക രാജ്യമായി പങ്കെടുത്ത ചടങ്ങിൽ പാകിസ്താൻ വെറും കാഴ്ചക്കാരായി ഒതുങ്ങി.
ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴാണ് പാകിസ്താന്റെ ഇന്നത്തെ അവസ്ഥ ലോകം കണ്ടത്. ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മുൻനിരയിൽ തിളങ്ങിയപ്പോൾ ഷെഹ്‌ബാസ് ഷെരീഫ് അറ്റത്ത് ആർക്കും കാണാൻ കഴിയാത്ത വിധം മൂലയിലേക്ക് തള്ളപ്പെട്ടു. പ്രസംഗത്തിനിടെ ട്രംപ് ഷെരീഫിനോട് ‘എഴുന്നേറ്റ് നിൽക്കാൻ’ ആവശ്യപ്പെട്ടതും സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് ഇടയാക്കി. ട്രംപിന്റെ വിരൽതുമ്പിലെ പാവയെപ്പോലെ ഷെരീഫ് പെട്ടെന്ന് എഴുന്നേറ്റു നിൽക്കുന്ന വീഡിയോ ‘Puppet Sharif’ എന്ന പേരിൽ വൈറലായി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാനായ വ്യക്തി’ എന്നും ‘നല്ല സുഹൃത്ത്’ എന്നും ട്രംപ് വിശേഷിപ്പിച്ചത് ഷെരീഫിന് ഇരട്ടി പ്രഹരമായി.
സന്ദർശനത്തിന് മുന്നോടിയായി പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന മുതൽ അബദ്ധങ്ങൾ തുടങ്ങിയിരുന്നു. ‘United States of America’ എന്നത് ‘Unites States of Americas’ എന്ന് തെറ്റായി അടിച്ചത് അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ പരിഹാസ്യരാക്കി. കഴിഞ്ഞ വർഷം ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ട്രംപ് മധ്യസ്ഥത വഹിച്ചു എന്ന ഷെരീഫിന്റെ വാദവും പാളി. ഇരുരാജ്യങ്ങളും നേരിട്ട് സംസാരിച്ചാണ് വെടിനിർത്തൽ ഉണ്ടായതെന്ന ഇന്ത്യയുടെ ഉറച്ച നിലപാടിന് വിരുദ്ധമായാണ് ഷെരീഫ് ട്രംപിനെ പുകഴ്ത്തിയത്. ഉച്ചകോടിക്ക് ശേഷം ട്രംപിനെ കെട്ടിപ്പിടിക്കാൻ ഷെരീഫ് തുനിഞ്ഞെങ്കിലും ആദ്യം വിമുഖത കാട്ടിയ ട്രംപ് പിന്നീട് ഷെരീഫിനെ ചേർത്തുപിടിച്ചതും ‘ഐ ലൈക്ക് ദിസ് ഗായ്’ എന്ന് പറഞ്ഞതും മാത്രമാണ് പാകിസ്താന് ആശ്വാസമായത്.
ഗാസയിലെ പുനർനിർമ്മാണത്തിനും സുരക്ഷയ്ക്കുമായി സമാധാന സേനയെ അയക്കാൻ ഇന്തോനേഷ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങി പല രാജ്യങ്ങളും തയ്യാറായപ്പോൾ പാകിസ്താൻ ഇതിൽ നിന്ന് വിട്ടുനിന്നത് ട്രംപിനെ ചൊടിപ്പിച്ചു. ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും എന്ന ഭയമാണ് ഷെരീഫിനെ പിന്നോട്ട് വലിക്കുന്നത്. ഇസ്രായേലിനെ അംഗീകരിക്കാത്ത പാകിസ്താന് ഗാസയിൽ ഇസ്രായേൽ സൈന്യവുമായി സഹകരിക്കുക എന്നത് അസാധ്യമാണ്. ഇതോടെ പ്രായോഗികമായ സഹായങ്ങൾ നൽകാത്ത പാകിസ്താനെ ട്രംപ് പാടെ അവഗണിക്കുകയായിരുന്നു. പുകഴ്ത്തലുകൾ കൊണ്ട് മാത്രം ട്രംപിനെ കയ്യിലെടുക്കാമെന്ന പാകിസ്താന്റെ തന്ത്രം വാഷിംഗ്ടണിൽ ദയനീയമായി പരാജയപ്പെട്ടു.












Discussion about this post