2009 ഡിസംബറിലെ ആ തണുത്ത വൈകുന്നേരം രാജ്‌കോട്ടിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ‘റൺ വേട്ട’യ്ക്കായിരുന്നു. 2009 ഡിസംബർ 15. ഗുജറാത്തിലെ രാജ്‌കോട്ട് സ്റ്റേഡിയം. ഏറ്റുമുട്ടുന്നത് ഇന്ത്യ- ശ്രീലങ്ക ടീമുകൾ. ടോസ് ജയിച്ച് ഫീൽഡിംഗ് തിരഞ്ഞെടുത്ത ലങ്കൻ നായകൻ സംഗക്കാര അറിഞ്ഞിരുന്നില്ല, താൻ തുറന്നുവിട്ടത് ഒരു കൊടുങ്കാറ്റിനെയാണെന്ന്. ക്രീസിലെത്തിയത് ‘നജഫ്ഗഡിലെ സുൽത്താൻ’ വീരേന്ദർ സെവാഗ്. പന്തുകൾ അതിർത്തിവര കടന്നില്ല, പകരം ഗാലറിയിൽ ചെന്ന് പതിക്കുകയായിരുന്നു. 146 റൺസിന്റെ ആ മാരക പ്രഹരത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 414 റൺസ് എന്ന ഹിമാലയം. ഗാലറിയിൽ ആഘോഷം തുടങ്ങി, “ഇന്ത്യ ജയിച്ചു കഴിഞ്ഞു” എന്ന ഉറച്ച വിശ്വാസത്തിൽ.
പക്ഷേ, തിരക്കഥ അവിടെ അവസാനിച്ചിരുന്നില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് വേഷം ‘ഇര’യുടേതായിരുന്നില്ല, പകരം ‘വേട്ടക്കാരന്റേ’തായിരുന്നു. തിലകരത്‌നെ ദിൽഷൻ എന്ന തച്ചോളി ഒതേനൻ ക്രീസിൽ അഴിഞ്ഞാടി. ഒപ്പം സംഗക്കാര കൂടി ചേർന്നതോടെ ഭാരതമെന്ന സാമ്രാജ്യം വിറച്ചു. ഇന്ത്യൻ ബൗളർമാരുടെ മുഖത്ത് ഭയം നിഴലിച്ച നിമിഷങ്ങൾ. ലക്ഷ്യം 415, പക്ഷേ ലങ്കയുടെ സ്കോർ ബോർഡ് ഒരു റോക്കറ്റ് പോലെ കുതിച്ചു. 400 റൺസ് കടക്കുമ്പോഴും ലങ്കയുടെ കയ്യിൽ വിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നു.
സ്റ്റേഡിയം നിശബ്ദമായി. അവസാന 6 പന്തുകൾ, ജയിക്കാൻ വേണ്ടത് വെറും 11 റൺസ്. ക്രീസിൽ മാത്യൂസ് എന്ന പോരാളി. പന്തെറിയാൻ വരുന്നത് ആശിഷ് നെഹ്‌റ. ആദ്യ പന്ത്… ഡോട്ട് ബോൾ ആയിരുന്നു. ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ. തുടർച്ചയായി മികച്ച പന്തുകൾ എറിഞ്ഞ നെഹ്റ നാലാം പന്തിൽ വിക്കറ്റ് നേടുകയും ചെയ്തതോടെ സമ്മർദ്ദം ലങ്കൻ പാളയത്തിലായി. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു സിക്സർ. നെഹ്‌റയുടെ കൈകളിൽ നിന്ന് ആ പന്ത് തീപ്പൊരി പോലെ പാഞ്ഞു… യോർക്കർ! ശ്രീലങ്കക്ക് നേടാനായത് ഒരു റൺ മാത്രം.
ആ 3 റൺസിന്റെ അകലത്തിൽ ഒരു രാജ്യം മുഴുവൻ മരണവക്ത്രത്തിൽ നിന്ന് തിരിച്ചുവന്നു. 800-ലധികം റൺസ് പിറന്ന ആ മൈതാനത്ത് ഇന്ത്യ വിജയക്കൊടി പാറിച്ചത് നെഹ്‌റ എന്ന പോരാളിയുടെ നെഞ്ചുറപ്പിലായിരുന്നു!













Discussion about this post