ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവ് നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങൾക്കായി ഏവിയേഷൻ ടർബൈൻ ഇന്ധനം സ്ഥിരതയുള്ള വിളയിൽ ലഭ്യമാക്കാൻ ആയി കേന്ദ്രസർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 10,000 കോടി രൂപയുടെ ഒറ്റത്തവണ ഫണ്ട് പിന്തുണ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ആഗോള വിപണിയിൽ ഇന്ധനവില സാധാരണ നിലയിലാകുമ്പോൾ, എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന അധിക ലാഭത്തിൽ നിന്ന് ഈ 10,000 കോടി രൂപ തിരികെ ഈടാക്കി ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് തിരിച്ചടയ്ക്കും. വിമാനക്കമ്പനികൾക്കും സാധാരണക്കാരായ യാത്രക്കാർക്കും എണ്ണക്കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ‘വിൻ-വിൻ-വിൻ’ ഫോർമുലയാണ് സർക്കാർ ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത മുൻകൂർ ഫണ്ടായിട്ടാണ് കേന്ദ്ര സർക്കാർ ഈ 10,000 കോടി രൂപ അനുവദിക്കുന്നത്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഡിമാൻഡ്സ് ഫോർ ഗ്രാന്റ്സ് വഴിയാണ് ഈ തുക കൈമാറുക. കരാറിൽ ഏർപ്പെടുന്ന വിമാനക്കമ്പനികൾ അടുത്ത 3 വർഷത്തേക്ക് പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് മാത്രമേ ഇന്ധനം വാങ്ങാവൂ എന്ന നിബന്ധനയും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് വരെ ലിറ്ററിന് 60.50 രൂപയായിരുന്നു രാജ്യാന്തര വിപണിയിൽ വിമാന ഇന്ധന വില. യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ വില 2.5 ഇരട്ടിയോളം വർദ്ധിച്ച് ലിറ്ററിന് 142 രൂപയായി കുതിച്ചുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. ഫണ്ട് വിനിയോഗവും തുക തിരിച്ചുപിടിക്കലും കൃത്യമായി നിരീക്ഷിക്കാൻ വ്യോമയാന, പെട്രോളിയം, ധനകാര്യ മന്ത്രാലയ പ്രതിനിധികൾ അടങ്ങുന്ന ഒരു നിരീക്ഷണ സമിതി രൂപീകരിക്കും. എല്ലാ ക്ലെയിമുകളും കർശനമായ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.










