ഇന്ത്യൻ ക്രിക്കറ്റിന്റെ വരാനിരിക്കുന്ന ദൗത്യങ്ങളിൽ ടി20 ടീമിന് പുതിയ പരിശീലകനെ ആവശ്യമായി വന്നാൽ, അതിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി ഗുജറാത്ത് ടൈറ്റൻസ് മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയാണെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെടുന്നു. ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റിയതിൽ നെഹ്‌റയുടെ പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെഹ്‌റ വളരെ പ്രായോഗികമായി ചിന്തിക്കുന്ന വ്യക്തിയാണെന്നും വൈകാരികമായി സമീപിക്കാതെ ടീമിലെ പ്രശ്നങ്ങളെ കൃത്യമായി വിശകലനം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും മഞ്ജരേക്കർ പറഞ്ഞു. ഗെയിമിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പരിശീലകനാണ് നെഹ്‌റയെന്നും, അനാവശ്യമായ ബാഹ്യ സമ്മർദ്ദങ്ങൾക്കോ താല്പര്യങ്ങൾക്കോ വഴങ്ങാതെ നേരിട്ട് കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടം നേടിക്കൊടുക്കുകയും തുടർച്ചയായി ഫൈനലുകളിലും പ്ലേ ഓഫുകളിലും എത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ റെക്കോർഡ് വളരെ മികച്ചതാണെന്ന് മഞ്ജരേക്കർ വ്യക്തമാക്കി. നെഹ്‌റയെ ബോളിംഗ് പരിശീലകനായി മാത്രം കാണേണ്ടതില്ലെന്നും, വ്യത്യസ്ത ക്യാപ്റ്റൻമാർക്ക് കീഴിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച പരിചയസമ്പത്തുള്ളതുകൊണ്ട് അദ്ദേഹത്തെ മുഖ്യ പരിശീലകനായി തന്നെ പരിഗണിക്കണമെന്നും മഞ്ജരേക്കർ പറഞ്ഞു.












