ഹിന്ദുരാഷ്ട്രം എന്നത് കേവലം ഒരു മതരാഷ്ട്രമല്ലെന്നും മറിച്ച് അത് ധർമ്മത്തിലധിഷ്ഠിതമായ ഒരു മൂല്യവ്യവസ്ഥയാണെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്ട്രീയ സ്വയംസേവക സംഘം (RSS) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച ‘ബ്ലൂമിങ് ഭാരത് : യങ് ഇന്റലക്ച്വൽ മീറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഒരു പുരാതന രാഷ്ട്രമാണെന്നും 1947-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോഴാണ് ഇതൊരു രാഷ്ട്രമായതെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാശ്ചാത്യരുടെ ഭാഷയിലുള്ള ‘നേഷൻ’ എന്ന സങ്കല്പമല്ല ഭാരതത്തിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്കൃതിയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്നും ഹിന്ദു എന്നത് ആ സംസ്കൃതിയുടെ പേരാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തും ഇതൊരു ഹിന്ദുരാഷ്ട്രമായിരുന്നു. ആത്മീയതയാണ് ഇതിന്റെ ആത്മാവ്. ഭാഷകളും ആവിഷ്കാരങ്ങളും വ്യത്യസ്തമാകാമെങ്കിലും ഭാരതീയ സംസ്കൃതി ഒന്നാണ്. സംഗീതത്തിലെ സപ്തസ്വരങ്ങൾ പോലെ സനാതനമായ മൂല്യങ്ങൾ ഭാരതത്തെ ഒന്നിപ്പിക്കുന്നു. ഭാരതം ഏകമാണെന്ന് അടയാളപ്പെടുത്താൻ ലോഹ്യയെയും അണ്ണാദുരൈയെയും നെഹ്‌റുവിനെയും പോലുള്ള നേതാക്കൾ പോലും ഭാരതീയ പൈതൃകത്തെയും തീർത്ഥയാത്രകളെയും ഉദാഹരിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ജസ്റ്റിസ് എം.സി. ഛഗ്ലയെപ്പോലുള്ളവർ താൻ ‘സാംസ്കാരിക ഹിന്ദു’വാണെന്ന് പ്രഖ്യാപിച്ചത് ഈ മൂല്യവ്യവസ്ഥയെ ഉൾക്കൊള്ളുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളിൽ പലതും ‘ധർമ്മ രാജ്യ’ത്തിന്റെ മന്ത്രങ്ങളാണ് ആപ്തവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ‘യതോ ധർമ്മസ്തതോ ജയം’ എന്നതും പഴയ പാർലമെന്റിലെ ‘ധർമ്മചക്രപ്രവർത്തനായ’ എന്ന വാചകവും ഇതിന് തെളിവാണ്. ഭാഷയെ രാഷ്ട്രീയവൽക്കരിച്ച് ഭിന്നതയുണ്ടാക്കുന്ന പ്രവണതയ്ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ ‘സംഘവും സ്വാതന്ത്ര്യ സമരവും’ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ അദ്ദേഹം പ്രകാശനം ചെയ്തു. തുടർന്നുള്ള സെഷനുകളിൽ സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് എന്നിവരും യുവ ഗവേഷകരുമായി സംവദിച്ചു. തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് യുവ ഗവേഷകർ ചടങ്ങിൽ പങ്കെടുത്തു.












