ഇന്ത്യയുമായി ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങളിൽ നിർണ്ണായക അയവ് വരുത്താൻ സൂചന നൽകി നേപ്പാൾ സർക്കാരിന്റെ പുതിയ നീക്കം. ഇന്ത്യ തങ്ങളുടേതെന്ന് വ്യക്തമാക്കുന്ന ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നീ തർക്കപ്രദേശങ്ങൾ ഉൾപ്പെടുത്തി മുൻപ് പുറത്തിറക്കിയ വിവാദ ഭൂപടം ഒരു രൂപ നാണയത്തിൽ നിന്ന് നേപ്പാൾ ഒടുവിൽ ഒഴിവാക്കി. ഇതിന് പകരം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഒരു പുരാതന ബൗദ്ധ സന്യാസി മഠത്തിന്റെ (Monastery) ചിത്രമാണ് പുതിയ നാണയത്തിൽ ഉൾപ്പെടുത്തുക. പ്രധാനമന്ത്രി ബലൻ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാൾ മന്ത്രിസഭയാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് (Nepal Rastra Bank) സമർപ്പിച്ച ഈ പുനർരൂപകൽപ്പന നിർദ്ദേശത്തിന് കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് നേപ്പാളിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം.
2020-ൽ കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഉത്തരാഖണ്ഡിനോട് ചേർന്നുകിടക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാന അതിർത്തി മേഖലകളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമാക്കി കാണിച്ച് പുതിയ രാഷ്ട്രീയ ഭൂപടം ഔദ്യോഗികമായി പുറത്തിറക്കിയത്. ഭരണഘടനാ ഭേദഗതിയിലൂടെ പാസ്സാക്കിയ ഈ ഭൂപടം പിന്നീട് നേപ്പാളിന്റെ കറൻസി നോട്ടുകളിലും നാണയങ്ങളിലും വ്യാപകമായി പ്രിന്റ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യയും നേപ്പാളും തമ്മിൽ കടുത്ത നയതന്ത്ര പോരിലേക്കാണ് വഴിമാറിയത്. ബ്രിട്ടീഷ് ഇന്ത്യയുമായി ഒപ്പുവെച്ച 1816-ലെ സുഗൗലി ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് നേപ്പാൾ വാദിച്ചപ്പോൾ, ചരിത്രരേഖകൾ ഉയർത്തിക്കാട്ടി ഇന്ത്യ ഈ അവകാശവാദം ശക്തമായി തള്ളിയിരുന്നു.
എന്നാൽ, പുതിയ തീരുമാനപ്രകാരം വിവാദ ഭൂപടത്തിന് പകരം നേപ്പാളിലെ മുസ്താങ് ജില്ലയിലുള്ള, ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചരിത്രപ്രസിദ്ധമായ ‘ലോ ഘ്യാകർ’ (Lo Ghyakar) സന്യാസി മഠത്തിന്റെ ചിത്രമായിരിക്കും ഒരു രൂപ നാണയത്തിൽ ഇനി ഇടംപിടിക്കുക. നേപ്പാളിലെ ഏറ്റവും പഴക്കമേറിയ ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണിത്. അതേസമയം, രണ്ട് രൂപ നാണയത്തിൽ പഴയ വിവാദ ഭൂപടം നിലനിർത്തുമെന്നും സൂചനകളുണ്ട്. നാണയങ്ങളുടെ വലുപ്പവും ഭാരവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റമെന്നാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് ഔദ്യോഗികമായി വിശദീകരിക്കുന്നത്. പുതിയ ഒരു രൂപ നാണയത്തിന്റെ ഭാരം 4 ഗ്രാമിൽ നിന്ന് 3.2 ഗ്രാമായും രണ്ട് രൂപയുടേത് 5 ഗ്രാമിൽ നിന്ന് 3.8 ഗ്രാമായും കുറയും. മിശ്രലോഹത്തിന് പകരം സ്റ്റീൽ ഉപയോഗിച്ചാവും പുതിയ നാണയങ്ങൾ നിർമ്മിക്കുക.
നേപ്പാൾ സർക്കാരിന്റെ ഈ പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലുള്ള രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ ഏൽപ്പിച്ച കടുത്ത പ്രഹരമാണിതെന്നും, ദേശവിരുദ്ധമായ ഈ തീരുമാനത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഭീം റാവൽ ആവശ്യപ്പെട്ടു. യുഎസ് നയതന്ത്ര സഹായത്തോടെ പുനരുദ്ധാരണം നടത്തിയ മഠത്തിന്റെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ വൻ ഭൗമരാഷ്ട്രീയ നീക്കങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തർക്കമേഖലകളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെയും ഐടിബിപിയെയും (ITBP) പിൻവലിക്കണമെന്ന നേപ്പാളിന്റെ കടുത്ത നിലപാടുകൾക്കിടയിൽ വന്ന ഈ സാങ്കേതിക മാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.











