സാമ്പത്തിക തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് കനത്ത പ്രഹരമേൽപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) നടപടി. മുംബൈയിലെ പ്രശസ്തമായ പാലി ഹില്ലിൽ സ്ഥിതി ചെയ്യുന്ന അംബാനിയുടെ 17 നിലകളുള്ള ‘അബോഡ്’ (Abode) എന്ന ആഡംബര വസതി ഇഡി കണ്ടുകെട്ടി. ഏകദേശം 3,716.83 കോടി രൂപ മൂല്യം വരുന്ന ഈ വസതി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) താൽക്കാലികമായാണ് കണ്ടുകെട്ടിയത്. റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCom) ബന്ധപ്പെട്ട ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമായതോടെയാണ് അംബാനിയുടെ ഏറ്റവും വലിയ ആസ്തികളിലൊന്നിന് മേൽ ഇഡി കൈവെച്ചത്. ഇതോടെ ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 15,700 കോടി രൂപയായി ഉയർന്നു.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും വായ്പാ തുക വകമാറ്റി ചെലവഴിച്ചതുമാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. 2017-നും 2019-നും ഇടയിൽ യെസ് ബാങ്കിൽ നിന്ന് ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികൾ ക്രമരഹിതമായി കൈപ്പറ്റിയെന്നാണ് ആരോപണം. മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചതായും, ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി 66-കാരനായ അംബാനി ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകേണ്ടതുണ്ട്. നേരത്തെ 2025 ഓഗസ്റ്റിലും ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം തന്നെ അനിൽ അംബാനിയെയും ആർകോമിനെയും ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആർകോമിന് എസ്ബിഐയിൽ മാത്രം 2,200 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (NCLT) മുന്നിൽ ഇൻസോൾവൻസി നടപടികൾ നേരിടുകയാണ് ഈ കമ്പനി. അതേസമയം, ഈ അന്വേഷണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും വ്യക്തമാക്കി. അനിൽ അംബാനി ഈ രണ്ട് കമ്പനികളുടെയും ബോർഡിൽ അംഗമല്ലെന്നും ആർകോമിനെതിരെയുള്ള നടപടികൾ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനികൾ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നിന്റെ അമരക്കാരൻ ഇത്തരത്തിൽ കടുത്ത നടപടികൾ നേരിടുന്നത് വ്യവസായ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.











