ഭാരതത്തെ നൂറ്റാണ്ടുകളോളം അടിമത്തത്തിലാഴ്ത്തുകയും രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത ബ്രിട്ടീഷ് അധിനിവേശത്തിന്റെ മുഖമുദ്രയായ ‘ഈസ്റ്റ് ഇന്ത്യ കമ്പനി’ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്. 170 വർഷങ്ങൾക്ക് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും പാപ്പരായി പൂട്ടിയിരിക്കുകയാണ്. ലണ്ടനിലെ മെയ്‌ഫെയറിൽ ഒരു ആഡംബര റീട്ടെയിൽ സ്ഥാപനമായി പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ആധുനിക പതിപ്പാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലിക്വിഡേഷനിലായത്.
2010-ൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ സഞ്ജീവ് മേത്ത കമ്പനിയുടെ അവകാശങ്ങൾ വാങ്ങി പുനരുജ്ജീവിപ്പിച്ചത് ലോകമെമ്പാടുമുള്ള ഭാരതീയർക്കിടയിൽ ‘അധിനിവേശ ശക്തിക്കെതിരെയുള്ള മധുരപ്രതികാരം’ എന്ന നിലയിൽ വലിയ ആവേശമുണ്ടാക്കിയിരുന്നു. എന്നാൽ 2025 ഒക്ടോബറോടെ കമ്പനി വീണ്ടും കടക്കെണിയിലാവുകയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയുമായിരുന്നു.
ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റിലുള്ള കമ്പനിയുടെ ആഡംബര ഷോറൂം ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. വാടകയ്‌ക്ക് എന്ന ബോർഡ് അവിടെ തൂങ്ങിക്കഴിഞ്ഞു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, പാരന്റ് ഗ്രൂപ്പിന് ആറ് കോടിയിലധികം രൂപയും നികുതി ഇനത്തിൽ രണ്ട് കോടിയോളം രൂപയും ജീവനക്കാർക്ക് ഒന്നരക്കോടിയിലധികം രൂപയും കമ്പനി നൽകാനുണ്ട്. സഞ്ജീവ് മേത്തയുടെ ഉടമസ്ഥതയിലുള്ള ‘ഈസ്റ്റ് ഇന്ത്യ’ എന്ന പേര് ചേർത്ത മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഇതോടൊപ്പം ലയിപ്പിക്കുകയോ പൂട്ടുകയോ ചെയ്തിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റും ഇപ്പോൾ ലഭ്യമല്ല. ഭാരതത്തെ ഭരിച്ച കമ്പനിയെ ഒരു ഭാരതീയൻ തന്നെ ഭരിക്കുക എന്ന ദേശീയ അഭിമാനം ഉയർത്തിപ്പിടിച്ച പദ്ധതിക്കാണ് ഇതോടെ അന്ത്യമായത്.
1600-ൽ എലിസബത്ത് ഒന്നാമൻ രാജ്ഞിയുടെ ചാർട്ടർ പ്രകാരം രൂപീകൃതമായ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു വ്യാപാര സ്ഥാപനമായാണ് ഭാരതത്തിലെത്തിയത്. എന്നാൽ പതുക്കെ പതുക്കെ അവർ ഭരണാധികാരികളായി മാറി. 1757-ലെ പ്ലാസി യുദ്ധത്തോടെ ബംഗാളിൽ ആധിപത്യം സ്ഥാപിച്ച കമ്പനി, ഭാരതത്തിന്റെ സമ്പത്ത് ലണ്ടനിലേക്ക് കടത്തുകയായിരുന്നു. 2.5 ലക്ഷത്തോളം വരുന്ന സ്വകാര്യ സൈന്യത്തെ ഉപയോഗിച്ചാണ് അവർ രാജ്യം ഭരിച്ചിരുന്നത്. 30 മില്യൺ ആളുകൾ കൊല്ലപ്പെട്ട ബംഗാൾ ക്ഷാമം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്രൂരമായ ചൂഷണത്തിന്റെ ഫലമായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പിന്നാലെ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് കിരീടം ഏറ്റെടുക്കുകയും 1874-ൽ കമ്പനിയെ പൂർണ്ണമായും പിരിച്ചുവിടുകയും ചെയ്തിരുന്നു. ആ ചരിത്രത്തിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ലണ്ടനിലും സംഭവിച്ചിരിക്കുന്നത്. അധിനിവേശ കാലത്തിന്റെ കറുത്ത ഓർമ്മകൾ പേറുന്ന ആ പേര് ഇനി വിപണിയിലും ഉണ്ടാകില്ല.









