ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിൽ കലുഷിതമായിരുന്ന ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മാസ്റ്റർ പ്ലാൻ. ഖലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ താവളമൊരുക്കുന്നു എന്നാരോപിച്ച് വഷളായ ബന്ധം പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാനാണ് കാർണി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കെതിരെ ട്രൂഡോ ഉന്നയിച്ചിരുന്ന ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് കാനഡ പിന്നോട്ട് പോയിരിക്കുകയാണ്.
ഇന്ത്യയുടെ വിശ്വാസം നേടിയെടുക്കുന്നതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കിയ കാർണി സർക്കാരിന്റെ നടപടി വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കാൾ ഉപരിയായി സാമ്പത്തിക സഹകരണത്തിനാണ് പുതിയ സർക്കാർ മുൻഗണന നൽകുന്നത്.
2023 സെപ്റ്റംബറിൽ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളെയും ശത്രുതയിലാക്കിയത്. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിലേക്കും വിസ സേവനങ്ങൾ നിർത്തിവെക്കുന്നതിലേക്കും കാര്യങ്ങളെത്തി. എന്നാൽ മാർക്ക് കാർണി അധികാരമേറ്റതോടെ സ്ഥിതിഗതികൾ മാറി. തന്റെ ഇന്ത്യ സന്ദർശനത്തിൽ നിന്ന് ഖലിസ്ഥാൻ കേന്ദ്രമായ പഞ്ചാബ് അദ്ദേഹം ബോധപൂർവ്വം ഒഴിവാക്കിയത് ഇന്ത്യയെ പ്രീതിപ്പെടുത്താനുള്ള നീക്കമായാണ് കാണുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ യുറേനിയം വിതരണം, എൽഎൻജി (LNG), ധാതുക്കൾ എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവെക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ വ്യാപാര നയങ്ങളും കാനഡയെ ഇന്ത്യയുമായി അടുപ്പിക്കാൻ കാരണമായിട്ടുണ്ട്. കാനഡയെ അമേരിക്കയുടെ ’51-ാമത്തെ സംസ്ഥാനം’ എന്ന് ട്രംപ് വിശേഷിപ്പിച്ചതും കടുത്ത തീരുവ ഭീഷണികൾ മുഴക്കിയതും കാനഡയെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചു. കയറ്റുമതിയുടെ 75 ശതമാനവും അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ കാനഡ, ഇന്ത്യയെപ്പോലെയുള്ള വലിയ വിപണികളെ ലക്ഷ്യം വെക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലുള്ള നിരന്തര സമ്പർക്കത്തിലൂടെ ഭീകരവാദ വിരുദ്ധ നടപടികളിലും കുറ്റവാളികളെ കൈമാറുന്നതിലും ഇരുരാജ്യങ്ങളും ഇനി സഹകരിക്കും. രാഷ്ട്രീയ തർക്കങ്ങളെ മാറ്റിനിർത്തി പ്രായോഗികമായ ഒരു സുരക്ഷാ സഹകരണ ഘട്ടത്തിലേക്കാണ് ഇന്ത്യയും കാനഡയും ഇപ്പോൾ ചുവടുവെക്കുന്നത്.











