നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും ഇടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ച ഒരു പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാനമായ ആ രഹസ്യം നെതന്യാഹു വെളിപ്പെടുത്തിയത്. താൻ ഇന്ത്യയോട് വ്യക്തിപരമായി വലിയ കടപ്പാടുള്ള ആളാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. കാരണം മറ്റൊന്നുമല്ല, നെതന്യാഹുവും ഭാര്യ സാറയും തമ്മിലുള്ള ആദ്യകാല ഡേറ്റുകൾ നടന്നത് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു.
“ഞാൻ സാറയെ ആദ്യമായി കണ്ടുമുട്ടിയ കാലത്ത്, ഞങ്ങളുടെ ഒന്നോ രണ്ടോ ഡേറ്റുകൾ നടന്നത് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു. അവിടുത്തെ ഭക്ഷണം അവിശ്വസനീയമായിരുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ ഇന്ത്യൻ രുചികൾ പരീക്ഷിക്കുന്നത്. ആ ഡേറ്റിംഗ് വലിയ വിജയമായിരുന്നു. ഭക്ഷണവും മികച്ചതായിരുന്നു, ഡേറ്റും മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയോട് ഞാനും എന്റെ മക്കളും കടപ്പെട്ടിരിക്കുന്നു,” ചിരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. നെതന്യാഹു റെസ്റ്റോറന്റിന്റെ പേര് പറഞ്ഞില്ലെങ്കിലും അത് പ്രശസ്ത ഇന്ത്യൻ പാചകവിദഗ്ധ റീന പുഷ്കർണ്ണയുടെ ‘തന്തൂരി ടെൽ അവീവ്’ ആണെന്നത് പരസ്യമായ രഹസ്യമാണ്.
നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ റീന പുഷ്കർണ്ണ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റിലെ ‘ടേബിൾ നമ്പർ 8’ ലാണ് അന്ന് നെതന്യാഹുവും സാറയും ഇരുന്നിരുന്നത്. ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ഭക്ഷണത്തോട് വലിയ പ്രിയമാണെന്നും ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇവിടെ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ബട്ടർ ചിക്കനും കഠായ് ചിക്കനുമാണ് നെതന്യാഹുവിന്റെ പ്രിയപ്പെട്ട വിഭവങ്ങൾ. 2017-ൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോഴും നെതന്യാഹു ഇതേ ഓർമ്മകൾ പങ്കുവെച്ചിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പോലെ തന്നെ നല്ല ഭക്ഷണവും നാവിലും മനസ്സിലും മായാത്ത രുചിയായി അവശേഷിക്കുമെന്നതിന്റെ തെളിവായി നെതന്യാഹുവിന്റെ ഈ വാക്കുകൾ മാറി.










