ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം തുടരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. കാനഡ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഇന്ത്യ, ഇപ്പോൾ വെസ്റ്റ് ഇൻഡീസ്— വലുതും ചെറുതുമായ എതിരാളികൾക്ക് എതിരെ അഞ്ച് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമായി മാറിക്കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ജേസൺ ഹോൾഡർ (31 പന്തിൽ 49), റൊമാരിയോ ഷെപ്പേർഡ് (37 പന്തിൽ 52) എന്നിവരുടെ മികവിലാണ് വിൻഡീസ് മാന്യമായ സ്കോറിലെത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.
വെസ്റ്റ് ഇൻഡീസ് ബോളർമാർക്ക് ഉത്തരമില്ലാത്ത പോരിൽ ക്യാപ്റ്റൻ എയ്ഡൻ മർക്രാമിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സും (82 റൺസ്), ക്വിന്റൺ ഡി കോക്ക് (47), റിക്കൽട്ടൺ (45) എന്നിവരുടെ പ്രകടനവും ചേർന്ന് വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണാൻ അവരെ സഹായിച്ചു.
വെസ്റ്റ് ഇൻഡീസിന്റെ ഇന്നത്തെ തോൽവിയോടെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതയും കൂടി.












