റിയാദ് : സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ റിഫൈനറിക്ക് വ്യോമാക്രമണം നടത്തി ഇറാൻ. അരാംകോയുടെ റാസ് തനുറ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. എങ്കിലും സുരക്ഷയുടെ ഭാഗമായി റിഫൈനറി അടച്ചതായി സൗദി അറിയിച്ചു.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. ഇറാൻ ഡ്രോണുകൾ ഉപയോഗിച്ചാണ് സൗദിയുടെ അരാംകോ റിഫൈനറിയിൽ ആക്രമണം നടത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ ഈ പ്രധാന റിഫൈനറി അടച്ചുപൂട്ടിയിരിക്കുന്നതും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമാകും.








