സുരക്ഷാ ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ചക്ക് ശേഷം പ്രവർത്തനസജ്ജമാകും. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച എല്ലാ വിമാന സർവീസുകളും ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്ത് വെച്ച് പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ചെറിയ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചിടാൻ അടിയന്തര തീരുമാനമെടുത്തത്. ദുബായ്ക്കും അബുദാബിക്കുമിടയിൽ സുരക്ഷിതമായ വ്യോമപാതകളിലൂടെ എമിറേറ്റ്‌സ് സർവീസുകൾ നടത്തിയിരുന്നുവെങ്കിലും മിസൈൽ ഭീഷണി ഉയർന്നതോടെ ഇവയും റദ്ദാക്കുകയായിരുന്നു.
സാഹചര്യം സാധാരണ നിലയിലായതോടെ വിമാന ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. യാത്രക്കാർക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. പുതിയ യാത്രകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ കൃത്യസമയത്തെക്കുറിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.








