നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിനെതിരെ മാനസികാധിപത്യം നേടാൻ ലക്ഷ്യമിട്ട് മിച്ചൽ സാന്റ്നർ. ടൂർണമെന്റിൽ ഇന്ത്യയാണ് ഫേവറിറ്റുകളെന്ന് സമ്മതിക്കുമ്പോഴും, കിരീടം നേടാനായി ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കാൻ തങ്ങൾ മടിക്കില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ കമ്മിൻസിന്റെ തന്ത്രമാണ് സാന്റ്നറും പുറത്തെടുക്കുന്നത്. “ഞങ്ങൾ ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് ഞങ്ങളെ ബാധിക്കില്ല. ഓരോ മത്സരത്തിലെയും ചെറിയ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഞങ്ങൾക്ക് വിജയിക്കാം. ആദ്യമായി ഒരു ടി20 ലോകകപ്പ് ഉയർത്താൻ ചിലരുടെ ഹൃദയങ്ങൾ തകർക്കേണ്ടി വന്നാൽ അതിൽ ഞങ്ങൾക്ക് വിഷമമില്ല.” – സാന്റ്നർ വ്യക്തമാക്കി.
സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെങ്കിലും അത് നൽകുന്ന സമ്മർദ്ദം വലുതാണെന്ന് സാന്റ്നർ നിരീക്ഷിച്ചു. “സ്വന്തം മണ്ണിൽ ലോകകപ്പ് ജയിക്കുക എന്നത് വലിയ സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. ആ സമ്മർദ്ദം ഇന്ത്യയ്ക്ക് മേൽ പ്രയോഗിക്കാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് വിജയിക്കാനാകും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 253 റൺസ് നേടിയിട്ടും ഇന്ത്യ 240-ലേറെ റൺസ് വിട്ടുകൊടുത്തു എന്നത് ശ്രദ്ധേയമാണ്. ബാറ്റിംഗിൽ ഇന്ത്യ കരുത്തരാണെങ്കിലും ബൗളിംഗിൽ അവർക്ക് പിഴവുകൾ സംഭവിക്കുന്നുണ്ട്.”
ടൂർണമെന്റിൽ തോൽവി അറിയാതെ വന്ന ദക്ഷിണാഫ്രിക്കയെ തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ജനുവരി മുതൽ ഇന്ത്യയിൽ പര്യടനം നടത്തുന്നതിനാൽ ഇവിടുത്തെ സാഹചര്യങ്ങൾ തങ്ങൾക്ക് പരിചിതമാണെന്നും സാന്റ്നർ കൂട്ടിച്ചേർത്തു. 2019-ന് ശേഷം ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ തുടർച്ചയായി എത്തുന്ന ന്യൂസിലൻഡ് ഇത്തവണ കിരീടം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്.












