2026 ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് കരുത്തിലും ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിലും ഇന്ത്യ കിവീസിനെ മുട്ടുകുത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 255 -5 എന്ന ലക്‌ഷ്യം മുൻനിർത്തി ബാറ്റുചെയ്ത കിവീസിന് കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 26 പന്തിൽ 52 റൺ നേടിയ ടിം സീഫെർട്ട് ശ്രമിച്ചു നോക്കിയെങ്കിലും ജയിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല. ഇന്ത്യൻ ബോളർമാർ എല്ലാം ഏറ്റവും ആവശ്യമുള്ളപ്പോൾ മികവിലേക്ക് ഉയർന്നപ്പോൾ സെമിഫൈനലിൽ സൗത്താഫ്രിക്കയെ തകർത്തെറിഞ്ഞ കിവീസിന് ഉത്തരമുണ്ടായില്ല. ഇന്ത്യക്കായി ബുംറ നാലും അക്‌സർ മൂന്നും വരുണും, ഹാർദിക്കും, അഭിഷേകും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി എത്തിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി തന്റെ ക്ലാസ് തെളിയിച്ചു. സഞ്ജു 89 റൺ നേടി തന്റെ ക്ലാസ് കാണിച്ചു. 21 പന്തിൽ 52 റൺ നേടിയ അഭിഷേകും ഇന്നും മികവ് കാണിച്ചു. 5 ഫോറുകളും 8 കൂറ്റൻ സിക്സറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സൂപ്പർ 8 നിർണായക പോരാട്ടം, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ തുടർച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു മാറി. അഭിഷേക് മടങ്ങിയ ഉടൻ സഞ്ജുവും ഇഷാൻ കിഷനും (54) തകർത്തടിച്ചതോടെ ഇന്ത്യ കുതിച്ചു.
ഇരുവരും മടങ്ങിയതിന് പിന്നാലെ മധ്യനിരയിൽ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ അവസാനം ദുബൈയുടെ അവസാന വെടിക്കെട്ട് 8 പന്തിൽ 26 കൂടിയതോടെ ഇന്ത്യ വിചാരിച്ച സ്കോറിലേക്ക് എത്തിച്ചു.












