ന്യൂഡൽഹി : കുനോ ദേശീയോദ്യാനത്തിൽ നിന്നും രാജ്യത്തിനാകെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നമീബിയയിൽ നിന്നും എത്തിച്ച ‘ജ്വാല’ എന്ന പേര് നൽകിയിട്ടുള്ള ചീറ്റ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം 53 ആയി. പ്രോജക്ട് ചീറ്റയുടെ വലിയ വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് ചീറ്റകളുടെ പ്രധാന ആവാസ വ്യവസ്ഥയായ കുനോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ ആണ് ജ്വാല വീണ്ടും അമ്മയായ സന്തോഷവാർത്ത പങ്കുവെച്ചത്. നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച ഈ ചീറ്റയുടെ മൂന്നാമത്തെ പ്രസവമാണിത്. കുനോയിൽ ചീറ്റകളുടെ എണ്ണം വർദ്ധിക്കുന്നത് പ്രോജക്ട് ചീറ്റയുടെ വിജയത്തെയും ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെയും പ്രതീകപ്പെടുത്തുന്നുവെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
അഞ്ച് ചീറ്റ കുഞ്ഞുങ്ങളുടെ ജനനത്തോടെ ഇന്ത്യയിൽ ജനിക്കുന്ന ആരോഗ്യമുള്ള ചീറ്റകളുടെ എണ്ണം 33 ആയി. പ്രോജക്ട് ചീറ്റ ആരംഭിച്ചതിനു ശേഷം ഇന്ത്യൻ മണ്ണിൽ വെച്ച് 10 പ്രസവങ്ങളാണ് നടന്നത്. നമിബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റകൾ എല്ലാം തന്നെ ഇപ്പോൾ ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിചേർന്നെന്നും ഭാവിയിൽ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം അതിവേഗം വർദ്ധിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.








