ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിനും സപ്പോർട്ട് സ്റ്റാഫിനുമായി 131 കോടി രൂപയുടെ വമ്പൻ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ലോകത്തിലെ ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ റെക്കോർഡ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന 15 താരങ്ങൾക്കും 6 കോടി രൂപ വീതം ലഭിക്കും. ബാക്കിയുള്ള 41 കോടി രൂപ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിനും മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമായി വീതിച്ചു നൽകും. കഴിഞ്ഞ 2024-ലെ ലോകകപ്പ് വിജയത്തിന് ശേഷം 125 കോടി രൂപയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. അന്ന് ഓരോ താരത്തിനും 5 കോടി രൂപയാണ് ലഭിച്ചത്
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലമാണിതെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പറഞ്ഞു. “സ്വന്തം മണ്ണിൽ ലോകകിരീടം നിലനിർത്തുക എന്നത് അഭിമാനകരമായ നിമിഷമാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലും ഗൗതം ഗംഭീറിന്റെ മാർഗനിർദ്ദേശത്തിലും ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. താരങ്ങളെയും സെലക്ടർമാരെയും കോച്ചുമാരെയും അഭിനന്ദിക്കുന്നു.” – മിഥുൻ മൻഹാസ് പറഞ്ഞു.
മൂന്ന് തവണ ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ രാജ്യം എന്ന നേട്ടം കൂടാതെ സ്വന്തം മണ്ണിൽ വെച്ച് ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.











