അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ അഫ്ഗാനിസ്ഥാൻ മണ്ണിൽ വീണ്ടും പാകിസ്താന്റെ വ്യോമാക്രമണം. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാർ പ്രവിശ്യയിലെ താലിബാൻ സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും നേരെ പാകിസ്താൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തി. പാക് മണ്ണിൽ ഭീകരാക്രമണം നടത്തുന്നവർക്ക് അഫ്ഗാൻ താലിബാൻ സഹായം നൽകുന്നുവെന്നാരോപിച്ച് ഫെബ്രുവരി അവസാന വാരം ആരംഭിച്ച ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab lil-Haq) എന്ന സൈനിക നടപടിയുടെ ഭാഗമായാണ് മിന്നലാക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ പാക് സൈനിക ക്യാമ്പുകൾക്ക് നേരെ താലിബാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ അതിർത്തിയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
ഭീകരരുടെ ഒളിത്താവളങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ വ്യക്തമാക്കി. അഫ്ഗാൻ താലിബാന്റെയും പാകിസ്താൻ നിരോധിച്ച തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) അഥവാ ‘ഫിത്‌ന അൽ ഖവാരിജി’ന്റെയും താവളങ്ങളാണ് തകർത്തതെന്ന് പാക് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കണ്ഡഹാറിലെ സാങ്കേതിക സഹായ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും പാക് വ്യോമസേന തകർത്തു. ഭീകരർ ഒളിച്ചിരുന്നിരുന്ന തുരങ്കങ്ങളും മിസൈൽ ആക്രമണത്തിൽ തകർന്നതായാണ് വിവരം. ലക്ഷ്യം കാണുന്നത് വരെ ഈ സൈനിക നീക്കം തുടരുമെന്ന് പാക് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
അതിർത്തി കടന്നുള്ള പാക് ആക്രമണത്തിന് തൊട്ടുപിന്നാലെ താലിബാൻ അതിശക്തമായ തിരിച്ചടി നൽകി. പാക് സൈനിക ക്യാമ്പുകൾക്ക് നേരെ താലിബാൻ കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. ഇതോടെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു. അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന പ്രകോപനത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് താലിബാൻ വക്താവ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടക്കുകയാണ്. ഇറാൻ-യുഎസ് സംഘർഷത്തിന് പിന്നാലെ പശ്ചിമേഷ്യക്കൊപ്പം ദക്ഷിണേഷ്യയും മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.












