ഗാന്ധിനഗർ : പശ്ചിമേഷ്യൻ സംഘർഷം മൂലം എൽപിജി ക്ഷാമം നേരിടുന്ന രാജ്യത്തിന് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ഇന്ത്യൻ എൽപിജി ടാങ്കർ കപ്പൽ നന്ദാദേവി ഇന്ത്യൻ തീരത്തെത്തി. ഗുജറാത്തിലെ വാദിനാർ തുറമുഖത്ത് ആണ് നന്ദാദേവി സുരക്ഷിതമായി എത്തിച്ചേർന്നത്. 47,000 മെട്രിക് ടൺ എൽപിജി ആണ് കപ്പലിൽ ഉള്ളത്. ഇന്ത്യൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ മുൻകൈയെടുത്ത് നടത്തിയ ചർച്ചകളിലൂടെ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ആവശ്യമായ സഹായം നൽകിയതായി നന്ദാദേവി കപ്പലിന്റെ ചീഫ് ഓഫീസർ അറിയിച്ചു.
നേരത്തെ, സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന ആദ്യത്തെ എൽപിജി ടാങ്കറായ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേർന്നിരുന്നു. ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വഹിക്കുന്ന രണ്ട് ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് ആണ് ഇറാനിയൻ അധികൃതർ ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകിയിരുന്നത്. 40,000 മെട്രിക് ടൺ എൽപിജി ആയിരുന്നു ആദ്യം എത്തിച്ചേർന്ന ശിവാലികിൽ ഉണ്ടായിരുന്നത്. ഇതിൽ 20,000 മെട്രിക് ടൺ മുന്ദ്രയിൽ ഇറക്കും, ബാക്കി 26,000 മെട്രിക് ടൺ മംഗലാപുരത്തേക്ക് മാറ്റുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
യുഎഇയിൽ നിന്ന് ഏകദേശം 81,000 ടൺ മുർബൻ അസംസ്കൃത എണ്ണയുമായി പുറപ്പെട്ട ഇന്ത്യൻ പതാകയുള്ള ‘ജാഗ് ലാഡ്കി’ എന്ന കപ്പലും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ പേർഷ്യൻ ഗൾഫിൽ 22 ഇന്ത്യൻ പതാകയുള്ള കപ്പലുകളും ആകെ 611 നാവികരുമാണ് ഉള്ളത്.








