അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. പാകിസ്താൻ്റെ നടപടി “ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ അക്രമം” ആണെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, നിരപരാധികളായ രോഗികൾക്ക് നേരെ നടത്തിയ ഈ നരനായാട്ട് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. കാബൂളിലെ ‘ഒമിദ്’ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിന് നേരെ തിങ്കളാഴ്ച രാത്രി പാക് സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു ആശുപത്രിയെ സൈനിക ലക്ഷ്യമായി കണ്ട് ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒരു കൂട്ടക്കൊലയെ സൈനിക നീക്കമായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
സ്വന്തം രാജ്യത്തെ ഭരണപരമായ പരാജയങ്ങൾ മറച്ചുവെക്കാൻ അയൽരാജ്യങ്ങളിൽ ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് പാകിസ്ഥാൻ്റെ പതിവാണെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റമദാൻ മാസത്തിൽ പോലും ഇത്തരം ക്രൂരതകൾക്ക് മുതിരുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഒരു മതമോ നിയമമോ ധാർമ്മികതയോ ആശുപത്രികൾക്കും രോഗികൾക്കും നേരെയുള്ള ആക്രമണത്തെ പിന്തുണയ്ക്കില്ല. അഫ്ഗാനിസ്ഥാൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഈ ക്രിമിനൽ നടപടിക്ക് പിന്നിലുള്ളവർക്കെതിരെ അന്താരാഷ്ട്ര സമൂഹം കർശന നടപടി സ്വീകരിക്കണമെന്നും അഫ്ഗാൻ മണ്ണിലെ സിവിലിയൻ വേട്ട പാകിസ്താൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ന്യൂഡൽഹി ആവശ്യപ്പെട്ടു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യ, അഫ്ഗാൻ ജനതയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എന്നും പിന്തുണ നൽകുമെന്നും വ്യക്തമാക്കി.
അതേസമയം, ആശുപത്രി ആക്രമിച്ചെന്ന ആരോപണം പാകിസ്താൻ നിഷേധിച്ചിരിക്കുകയാണ്. സിവിലിയൻ കേന്ദ്രങ്ങളെയല്ല, മറിച്ച് ഭീകരവാദികളുടെ താവളങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നാണ് പാക് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വാദം. എന്നാൽ കാബൂളിലെ 2000 ബെഡുകളുള്ള വലിയ ആശുപത്രി സമുച്ചയം പാക് മിസൈലുകളിൽ തകർന്ന് തരിപ്പണമായതിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ ഭരണകൂടം പുറത്തുവിട്ടു. രാത്രി ഒമ്പത് മണിയോടെ നടന്ന ആക്രമണത്തിൽ നൂറുകണക്കിന് രോഗികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയതായാണ് റിപ്പോർട്ട്. അതിർത്തിയിലെ തർക്കം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.











