ഇറാൻ-യുഎസ് യുദ്ധം മൂലം അതീവ ജാഗ്രത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി യാത്രയ്ക്കൊരുങ്ങുന്നു. ആഗോള എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോർമുസിലൂടെയുള്ള മറ്റ് ചരക്ക് നീക്കങ്ങൾ പൂർണ്ണമായും നിലച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. പൈൻ ഗ്യാസ് (Pine Gas), ജഗ് വസന്ത് (Jag Vasant) എന്നീ രണ്ട് ഇന്ത്യൻ പതാകയേന്തിയ കപ്പലുകളാണ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ യുഎഇയിലെ ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലുകൾ ശനിയാഴ്ചയോടെ യാത്ര തുടങ്ങിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിലൂടെ ഒരു ക്രൂഡ് ഓയിൽ ടാങ്കർ പോലും കടന്നുപോയിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യൻ കപ്പലുകളുടെ ഈ ധീരമായ ചുവടുവെപ്പ്.
ഇറാൻ ഭരണകൂടം കടുത്ത മുന്നറിയിപ്പ് നൽകിയതോടെ ലോകത്തെ 20 ശതമാനം ഇന്ധനമെത്തുന്ന ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഭൂരിഭാഗവും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഗൾഫ് മേഖലയിലുള്ള 22 ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ബിപിസിഎൽ (BPCL), ഐഒസി (IOC) എന്നീ കമ്പനികൾക്ക് വേണ്ടിയാണ് ഈ ടാങ്കറുകൾ എൽപിജി എത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ഒരു എണ്ണക്കപ്പലും ഈ പാത പിന്നിട്ടത് കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും യുദ്ധം തുടരുന്ന സാഹചര്യത്തിൽ അതീവ മുൻകരുതലോടെയാണ് ഇന്ത്യൻ കപ്പലുകൾ മുന്നോട്ട് നീങ്ങുന്നത്.










