ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ തകർത്തതായി പാകിസ്താൻ. പ്രീമിയം ഇന്ധനത്തിന്റെ വില വർദ്ധിപ്പിക്കുന്ന പ്രഖ്യാപനത്തിലാണ് പാകിസ്താൻ ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യം നേരിടുന്ന കനത്ത എണ്ണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഹൈ-ഒക്ടെയ്ൻ ബ്ലെൻഡിംഗ് കമ്പോണന്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 100 രൂപയിൽ നിന്ന് 300 രൂപയായി പാകിസ്താൻ സർക്കാർ വർദ്ധിപ്പിച്ചു. ഇതോടെ ഹൈ-ഒക്ടെയ്ൻ ഇന്ധനത്തിന് ലിറ്ററിന് 200 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ മാസമാദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വീതം പാകിസ്താൻ സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ നിലവിൽ പാകിസ്താനിലെ പെട്രോൾ വില ലിറ്ററിന് 321.17 പാക് രൂപയും ഡീസൽ വില 335.86 പാക് രൂപയും ആണ്. കൂടാതെ ഇന്ധനവില വർദ്ധനവിനെത്തുടർന്ന് പാകിസ്താനിലെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ 10,000 രൂപ മുതൽ 28,000 രൂപ വരെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
പാകിസ്താൻ തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനത്തിലധികം സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ കാരണം കപ്പലുകൾക്ക് എത്താൻ കഴിയാത്ത സാഹചര്യം വലിയ ഇന്ധന പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാകിസ്ഥാനിൽ ഏതാനും ദിവസത്തേക്കുള്ള ഇന്ധന സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.








