പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാജ്യസഭയെ അഭിസംബോധന ചെയ്യവെയാണ് മൂന്നാഴ്ച പിന്നിട്ട ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. യുദ്ധം കാരണം ആഗോളതലത്തിൽ ഗുരുതരമായ ഇന്ധന പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പെട്രോൾ, ഡീസൽ, പാചകവാതകം, വളം എന്നിവയുടെ വിതരണ ശൃംഖലയെ യുദ്ധം ദോഷകരമായി ബാധിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ‘ടീം ഇന്ത്യ’ എന്ന നിലയിൽ സംസ്ഥാനങ്ങൾ കേന്ദ്രവുമായി സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹോർമുസ് കടലിടുക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നിരവധി ഇന്ത്യൻ കപ്പൽ ജീവനക്കാരും അവിടെ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും കടലിടുക്കിലെ ചരക്കുനീക്കം പുനഃസ്ഥാപിക്കാനും ഇന്ത്യ നയതന്ത്ര തലത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം. അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണം. കൊവിഡ് കാലത്തെപ്പോലെ പാവപ്പെട്ടവരെയും അതിഥി തൊഴിലാളികളെയും സംരക്ഷിക്കാൻ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ നിന്നുള്ള 700 മെഡിക്കൽ വിദ്യാർത്ഥികളടക്കം 3.75 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാരിന് സാധിച്ചു.
ഇന്ധന ലഭ്യത ഉറപ്പാക്കാൻ ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും അസംസ്കൃത എണ്ണയും ഗ്യാസും സംഭരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നിലവിൽ ഇന്ത്യക്ക് 53 ലക്ഷം മെട്രിക് ടൺ സ്ട്രാറ്റജിക് ഓയിൽ റിസർവ് (Strategic Oil Reserves) ഉണ്ട്. ഇത് 65 ലക്ഷം മെട്രിക് ടൺ കൂടി വർദ്ധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 70,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ അത്യന്തം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.








