പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഭാരതത്തിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഗോള വേദിയിൽ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഒരു ‘യൂണിവേഴ്സൽ ജോക്ക്’ ആണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നുവെന്ന പാക് പ്രചരണങ്ങൾ മുൻനിർത്തിയാണ് രാഹുൽ ഗാന്ധിയുടെ ഈ വിവാദ പരാമർശം. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ലോകരാജ്യങ്ങൾ പ്രധാനമന്ത്രി മോദിയുടെ സഹായം തേടുമ്പോൾ, സ്വന്തം രാജ്യത്തിന്റെ നയതന്ത്ര വിജയങ്ങളെ തള്ളിക്കളയുന്ന രാഹുലിന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായും ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും സഭയിൽ അദ്ദേഹം നൽകിയ പ്രസംഗം പ്രസക്തമല്ലെന്നും രാഹുൽ ആരോപിച്ചു. “മോദിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും എന്ത് കഴിയില്ലെന്നും ട്രംപിന് കൃത്യമായി അറിയാം. പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ നമ്മുടെ വിദേശനയവും അപകടത്തിലായി,” – വഡോദരയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. യുദ്ധം കാരണം ഇന്ത്യയിൽ പെട്രോൾ, പാചകവാതകം, വളം എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുമെന്നും ജനങ്ങൾ ദുരിതത്തിലാകുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്താനും അദ്ദേഹം ശ്രമിച്ചു. കൊവിഡ് കാലത്തെപ്പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ മേഖലകളെ ബാധിക്കുമെന്ന് ലോക്സഭയിൽ പ്രധാനമന്ത്രി മോദി മുൻപേ തന്നെ വ്യക്തമാക്കിയതാണ്. ഹോർമുസ് കടലിടുക്ക് തുറന്നിടാനായി ലോകനേതാക്കളുമായി മോദി ചർച്ചകൾ നടത്തുമ്പോൾ, രാഹുൽ ഗാന്ധി പാകിസ്താൻ്റെ മധ്യസ്ഥതയെ പുകഴ്ത്തുന്നത് വിചിത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സഭയിൽ ചർച്ചയ്ക്ക് വരാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്ന രാഹുലിന്റെ വെല്ലുവിളി രാഷ്ട്രീയ നാടകമാണെന്നും അവർ ആരോപിക്കുന്നു.









