പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ ഇന്ധന പ്രതിസന്ധിയും ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും, രാജ്യത്തെ ചെറുകിട സംരംഭകർക്കും ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസവുമായി കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. സംസ്ഥാനത്തെ വാണിജ്യ പാചകവാതക (Commercial LPG) വിതരണ വിഹിതത്തിൽ വൻ വർദ്ധനവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ചിരുന്ന 30 ശതമാനം വിഹിതത്തിന് പുറമെ, മാർച്ച് 23 മുതൽ 20 ശതമാനം കൂടി അധികമായി അനുവദിച്ചതോടെ മൊത്തം വിഹിതം ഇപ്പോൾ 50 ശതമാനമായി ഉയർന്നു. റീഫണ്ട് നിയമങ്ങൾ റെയിൽവേ കർശനമാക്കിയതിന് പിന്നാലെ വന്ന ഈ തീരുമാനം സാധാരണക്കാരായ വ്യാപാരികൾക്ക് വലിയ തണലാകും.
സംസ്ഥാനത്തെ ഹോട്ടലുകൾ, തട്ടുകടകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്ക് ഈ തീരുമാനം വലിയ ഊർജ്ജമാകും നൽകുക. ഹോട്ടലുകൾ, ഡാബകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, പാൽ/ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും ഈ 20 ശതമാനം അധിക വിഹിതത്തിൽ മുൻഗണന ലഭിക്കുക. കൂടാതെ അതിഥി തൊഴിലാളികൾക്കായി നൽകുന്ന 5 കിലോ എഫ്.ടി.എൽ (FTL) സിലിണ്ടറുകളുടെ ലഭ്യതയും ഇതോടെ വർദ്ധിക്കും. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില പ്രധാന നിബന്ധനകളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. വാണിജ്യ/വ്യവസായ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്നവർ അതത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ (OMC) നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
50 ശതമാനം വിഹിതത്തിന് അർഹരാകാൻ ഉപഭോക്താക്കൾ അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പി.എൻ.ജി (PNG) കണക്ഷനായി അപേക്ഷിക്കുകയും അത് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും വേണം. ഭാവിയിൽ പ്രകൃതിവാതകത്തിലേക്ക് പൂർണ്ണമായും മാറുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധന. പശ്ചിമേഷ്യൻ സംഘർഷം കാരണം ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സങ്ങൾ നേരിടുമ്പോഴും ആഭ്യന്തര വിപണിയിൽ ഭക്ഷ്യവില വർദ്ധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഈ നീക്കം വിപണിയിൽ വലിയ ചലനമുണ്ടാക്കും.








