പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ. കറാച്ചിയിലേക്ക് പോവുകയായിരുന്ന ‘സെലൻ’ (SELEN) എന്ന പാക് കണ്ടെയ്നർ കപ്പലിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഹോർമുസ് കടലിടുക്കിൽ തടയുകയും തിരിച്ചയക്കുകയും ചെയ്തു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ ഈ അപ്രതീക്ഷിത നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ ഇനി തങ്ങളുടെ നിയമങ്ങൾ മാത്രമേ നടപ്പിലാകൂ എന്ന് പ്രഖ്യാപിച്ച ഇറാൻ, ഓരോ കപ്പലിനും 2 മില്യൺ ഡോളർ (ഏകദേശം 18.8 കോടി രൂപ) ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തി. സമാധാനത്തിന്റെ ഇടനിലക്കാരാണെന്ന് സ്വയം പ്രഖ്യാപിച്ച് നടന്ന പാകിസ്താന് സ്വന്തം അയൽരാജ്യം തന്നെ പ്രവേശനം നിഷേധിച്ചത് ആഗോളതലത്തിൽ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
ഇറാനിയൻ മാരിടൈം അതോറിറ്റിയുമായി ഏകോപനമില്ലാതെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് റിയർ അഡ്മിറൽ അലിറേസ തങ്‌സിരി വ്യക്തമാക്കി. “യുദ്ധത്തിന് ചിലവുണ്ട്,” എന്ന് പറഞ്ഞ ഇറാനിയൻ നിയമനിർമ്മാതാവ് അലാവുദ്ദീൻ ബൊറൂജെർഡി, ഈ 2 മില്യൺ ഡോളർ ഫീസിനെ ന്യായീകരിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടായാണ് ഇതിനെ ഇറാൻ കാണുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ശത്രുക്കൾക്കും തങ്ങളുടെ പരമാധികാരം ലംഘിക്കുന്നവർക്കും ഈ വഴി തുറന്നുകൊടുക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനം പാകിസ്താനെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഇറാന്റെ ഈ നീക്കം ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും ഇടയിൽ പാകിസ്ഥാൻ സമാധാന ദൂതന്മാരായി പ്രവർത്തിക്കുന്നു എന്ന തരത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ പ്രചരിപ്പിച്ചിരുന്ന വാദങ്ങൾ ഇതോടെ പൊളിഞ്ഞു വീണു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ സംഭവത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. “പാകിസ്താൻ സമാധാന ദൂതരാണെന്ന് ഇവിടെ പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. സ്വന്തം അയൽരാജ്യം പോലും പ്രവേശനം നിഷേധിക്കുന്ന ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം ഉണ്ടാക്കുന്നത്?” എന്ന് മാളവ്യ ചോദിച്ചു. ട്രംപ് പോലും പാകിസ്ഥാന്റെ സമാധാന ശ്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും, യാഥാർത്ഥ്യം മറിച്ചാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്കിലെ ഈ മാറ്റങ്ങൾ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് ഉറപ്പുനൽകുന്നുണ്ടെങ്കിലും, പാകിസ്താൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന ഈ നയതന്ത്ര തിരിച്ചടി ഇന്ത്യയുടെ പ്രാദേശിക സുരക്ഷാ നിലപാടുകൾക്ക് കരുത്ത് പകരുന്നതാണ്. സാധാരണക്കാരന്റെ വേദനയറിഞ്ഞുള്ള വികസനത്തിന് മോദി സർക്കാർ പ്രാധാന്യം നൽകുമ്പോൾ, ലോകവേദിയിൽ ഒറ്റപ്പെടുന്ന പാകിസ്താൻ്റെ അവസ്ഥ വരും ദിവസങ്ങളിൽ കൂടുതൽ പരിതാപകരമാകാനാണ് സാധ്യത. വ്യാജമായ സമാധാന നാടകങ്ങൾക്കേറ്റ തിരിച്ചടിയായിട്ടാണ് നയതന്ത്ര വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.








