ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. യുദ്ധസാഹചര്യങ്ങളും ഇന്ധനക്ഷാമവും മുൻനിർത്തി രാജ്യം നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും നിർമല സീതാരാമനും നേരിട്ട് വിശദീകരണവുമായി രംഗത്തെത്തി ഈ വാർത്തകൾ നിഷേധിച്ചു. ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പോകുന്നു എന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യം കോവിഡ് കാലത്തെപ്പോലെ ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണ് “കോവിഡ് സ്റ്റൈൽ” ലോക്ക്ഡൗൺ വരുന്നു എന്ന വ്യാജവാർത്തകൾ പ്രചരിച്ചത്. രാഷ്ട്രീയ ലാഭത്തിനായി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്നും 2020-ലേതു പോലുള്ള ഒരു ലോക്ക്ഡൗൺ ഇന്ത്യയിൽ ഉണ്ടാകില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി സർക്കാർ പോർട്ടലുകളെ ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അനാവശ്യമായി സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതും പരിഭ്രാന്തി പരത്തുന്നതും ഒഴിവാക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.








