ടെഹ്റാൻ : ലോകവ്യാപാരത്തിന് പുതിയ ഭീഷണി ഉയർത്തിക്കൊണ്ട് സമുദ്ര ഉപരോധം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ. ഹോർമുസ് കടലിടുക്കിന് പുറമെ ബാബ് അൽ-മന്ദബ് കടലിടുക്കും തടയുമെന്ന സൂചനയാണ് ഇറാൻ ഇപ്പോൾ നൽകുന്നത്. ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിൻ്റെ ഈ പുതിയ പ്രസ്താവന ആഗോളതലത്തിൽ വൻ ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ചെങ്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കടലിടുക്കാണ് യെമൻ തീരത്തെ ബാബ് അൽ-മന്ദബ്. യെമനിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തി വിമതരുടെ പിന്തുണയോടെ ഈ കടലിടുക്കിൽ ഉപരോധം കൊണ്ടുവരാനാണ് ഇറാൻ തയ്യാറെടുക്കുന്നത്.
ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിൽ ഒന്നാണ് ബാബ് അൽ-മന്ദബ്. ഏഷ്യയെയും യൂറോപ്പിനെയും സൂയസ് കനാൽ വഴി ബന്ധിപ്പിക്കുന്ന ഏക വഴിയായതിനാൽ ഇതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. ലോകത്തെ എണ്ണ വ്യാപാരത്തിൻ്റെ 10 ശതമാനത്തോളം കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 50 ശതമാനവും ഇറക്കുമതിയുടെ 30 ശതമാനവും ഈ മേഖലയെ ആശ്രയിച്ചാണ്. ഇവിടെ തടസ്സമുണ്ടായാൽ കപ്പലുകൾക്ക് ആഫ്രിക്കയിലെ ‘കേപ് ഓഫ് ഗുഡ് ഹോപ്’ ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് യാത്രാ സമയം 20 ദിവസം വരെ വർദ്ധിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വൻ വിലക്കയറ്റത്തിന് ഇത് കാരണമാകും.
ലോകത്തെ എണ്ണ, വാതക, വളം വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിൽ പുതിയ പ്രതിരോധ നിര തുറക്കാനാണ് ഇറാൻ തയ്യാറെടുക്കുന്നത്. യമനിലെ ഹൂത്തി വിമതർ ഇതിനകം തന്നെ ഈ മേഖലയിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.








