പുതുച്ചേരി : പുതുച്ചേരിക്ക് സംസ്ഥാന പദവി വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി. പുതുച്ചേരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ്, കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ പുതുച്ചേരിക്ക് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിലവിൽ ഡൽഹിയിൽ നിന്നാണ് ‘റിമോട്ട് കൺട്രോൾ’ വഴി നിയന്ത്രിക്കപ്പെടുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
പുതുച്ചേരിയുടെ ഭരണം ഇപ്പോൾ നടക്കുന്നത് ഇവിടെയുള്ള ജനങ്ങളാലല്ല, മറിച്ച് ഡൽഹിയിലിരിക്കുന്ന ബിജെപി സർക്കാരിന്റെ റിമോട്ട് കൺട്രോൾ വഴിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ അധികാരങ്ങളെ കേന്ദ്രം കവർന്നെടുക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഏപ്രിൽ 9-നാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ എഐഎൻആർസി-ബിജെപി സഖ്യമാണ് അധികാരത്തിൽ വന്നത്. ഇത്തവണ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.












