ന്യൂഡൽഹി : രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ‘ഗ്രീൻ സാൻവി’ , ‘ഗ്രീൻ ആശ’ എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തേക്ക് യാത്ര തിരിച്ചത്. ഫെബ്രുവരി 28 മുതൽ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളാണിത്. ഏകദേശം 62,000 മെട്രിക് ടൺ എൽപിജി ആണ് ഈ രണ്ട് കപ്പലുകളിലുമായി ഉള്ളത്.
ഇറാൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ നിരന്തരമായ ചർച്ചകളാണ് കപ്പലുകളുടെ മോചനത്തിന് വഴിയൊരുക്കിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇതുവരെ എട്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു കഴിഞ്ഞു.
ഇനിയും 16 ഇന്ത്യൻ കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ 485-ഓളം വരുന്ന ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
പ്രതിദിനം 130 കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോൾ കേവലം 6 മുതൽ 7 വരെ കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ പറയുന്നതനുസരിച്ച്, 46,650 ടൺ എൽപിജിയുമായി എൽപിജി കാരിയർ ഗ്രീൻ സാൻവി ഏപ്രിൽ 7ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 15,500 ടൺ വഹിക്കുന്ന ഗ്രീൻ ആശ ഏപ്രിൽ 9 ന് ഇന്ത്യൻ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.









