ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കടുക്കുന്നതിനിടെ 2026-ൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത മഴക്കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന അതിശക്തമായ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം വരാനിരിക്കുന്ന മൺസൂണിനെ സാരമായി ബാധിക്കുമെന്നാണ് പ്രമുഖ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് (Skymet) വ്യക്തമാക്കുന്നത്. സാധാരണ എൽ നിനോയേക്കാൾ ആഘാതം കൂടിയ ഈ പ്രതിഭാസം ഒരു ദശകത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കാലാവസ്ഥാ പ്രതിസന്ധിയായി മാറാൻ സാധ്യതയുണ്ടെന്നാണ് രാജ്യാന്തര ഏജൻസികളും നൽകുന്ന സൂചന. പസിഫിക് സമുദ്രത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസിലധികം വർധിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ ‘സൂപ്പർ എൽ നിനോ’ എന്ന് വിശേഷിപ്പിക്കുന്നത്. 2015-16 കാലഘട്ടത്തിൽ ലോകം സാക്ഷ്യം വഹിച്ച റെക്കോർഡ് ഭേദിച്ച എൽ നിനോയേക്കാൾ കരുത്തനായിരിക്കും 2026ലേത് എന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറൻ മൺസൂണിനെയാകും ഇത് നേരിട്ട് ബാധിക്കുക. സ്കൈമെറ്റ് വെതറിന്റെ റിപ്പോർട്ട് പ്രകാരം, 2026-ൽ ഇന്ത്യയിൽ ലഭിക്കേണ്ട സാധാരണ മഴയുടെ 94 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. അതായത് ‘ബിലോ നോർമൽ’ (Below Normal) മൺസൂൺ ആയിരിക്കും ഇത്തവണ ലഭിക്കുക. മൺസൂണിന്റെ രണ്ടാം പകുതിയിൽ, അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരിക്കും എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ മഴയിൽ വലിയ കുറവ് അനുഭവപ്പെടുക. ഇത് രാജ്യത്തെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. നെല്ല്, പരുത്തി, കരിമ്പ് തുടങ്ങിയ ഖാരിഫ് വിളകളുടെ ഉത്പാദനത്തെ മഴക്കുറവ് സാരമായി ബാധിക്കുന്നത് ഭക്ഷ്യോത്പാദനം കുറയാനും പണപ്പെരുപ്പം കുതിച്ചുയരാനും കാരണമായേക്കാം. ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നതും വൈദ്യുതി ഉത്പാദനത്തെയും കുടിവെള്ള വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.











